നിപ ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലഷൻ വാർഡിൽ പ്രവേശിച്ച ഏഴാമത്തെ ആൾക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം.

ദില്ലി: നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള ഒരാൾക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരണം. നിപ ലക്ഷണങ്ങളോട് കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലഷൻ വാർഡിൽ പ്രവേശിച്ച ഏഴാമത്തെ ആൾക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇനി ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. 

നിലവിൽ 316 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. എന്നാൽ ഇത്രയും പേർ രോഗബാധിതനായ വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരല്ല. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് നിപാ ബാധയില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ആറ് പേരുടേയും സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിദ്യാര്‍ത്ഥിയോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധൻ കേരളത്തിലെ നിപ വൈറസ് ബാധയെക്കുറിച്ച് അവലോകന യോഗം നടത്തി. കേരളത്തിൽ സന്ദർശനം നടത്തിയ വിദഗ്‌ധ സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് മാത്രമെ ഇതുവരെ നിപ പനി സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും ഇയാൾക്ക് പനി കുറവുണ്ടെന്നും വിദഗ്ധ സംഘം മന്ത്രിയെ അറിയിച്ചു. 

അതേസമയം, കൂടുതൽ കേന്ദ്രസഹായം തേടി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും.

കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോ​ഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമമെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. നിപയുടെ ഉറവിടവും ഒരു വർഷത്തിന് ശേഷം വീണ്ടും വന്നതും നിലവിൽ കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കും. ദില്ലിയിൽ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ ചർച്ചയിലാണ് ഹർഷവർദ്ധൻ ഇക്കാര്യം അറിയിച്ചത്.

Read More: നിപ ഭീഷണി: കൂടുതല്‍ കേന്ദ്ര സഹായം തേടി ആരോഗ്യമന്ത്രി കെകെ ശൈലജ ദില്ലിക്ക്