തോൽവിയല്ല, കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോം; നിഷ ജോസ് കെ മാണി
പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോമാണെന്ന് നിഷ ജോസ് കെ മാണി.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം തോൽവി ആയി കാണുന്നില്ലെന്ന് നിഷ ജോസ് കെ മാണി. പാലായിലെ പരാജയം കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോം ആണെന്നും നിഷ പ്രതികരിച്ചു.
കാലാകാലങ്ങളായി കോൺഗ്രസിന്റെ തട്ടകമായിരുന്ന പാലായിൽ ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തത്. വോട്ടണ്ണൽ തുടങ്ങിയത് മുതൽ പിന്നോട്ട് പോകാതെ മാണി സി കപ്പാൻ ലീഡ് നിലനിർത്തിയിരുന്നു. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ രാമപുരത്തടക്കം ലീഡ് നിലനിർത്താൻ മാണി സി കാപ്പന് സാധിച്ചു.
Read More: പാലായ്ക്ക് ഇനി പുതിയ നായകന്‍ : മാണി സി കാപ്പന് 2943 വോട്ടുകളുടെ ചരിത്രജയം
അതേസമയം, പാലായിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഘടകക്ഷി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ടിലയ്ക്ക് വേണ്ടിയുള്ള പോര് സഹിതം അനിശ്ചിതത്വത്തില്‍ നിന്നുകൊണ്ടായിരുന്നു കേരളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
42.31 ശതമാനം വോട്ട് വിഹിതം നേടിയ മാണി സി കാപ്പന് ആകെ 54137 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് 51194 വോട്ടുകള്‍ ലഭിച്ചു. 18044 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി മൂന്നാം സ്ഥാനത്ത് എത്തി.