കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിൽ, കണ്ണൂർ ജില്ലാ കളക്ടറോടും എസ്പിയോടും 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അധ്യാപകരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.
ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർക്കും എസ് പിക്കും കമ്മീഷൻ നോട്ടീസ് അയച്ചു. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കിക്കൊണ്ട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമൂഹിക പ്രവർത്തകനായ വിപിൻ കൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ ഇടപെടൽ. ഇക്കഴിഞ്ഞ ഏപ്രിൽ 11 നാണ് ഡെന്റൽ കോളേജ് കെട്ടിടത്തിന്റെ 5 -ാം നിലയിൽ നിന്നും വീണ് മരിച്ച നിലയിൽ നിതിൻ രാജിനെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണത്തിൽ നിതിൻ, കോളേജിൽ അധ്യാപകരുടെ കടുത്ത മാനസിക പീഠനത്തിനടക്കം ഇരയായെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധ്യാപകരായ ഡോ. റാം, ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

