വിഴിഞ്ഞം തുറമുഖം: അടിയന്തരമായി കമ്മീഷൻ ചെയ്യണം, വൈകിയാൽ അദാനി പിഴ നൽകണമെന്ന്നിയമസഭാ സമിതി
ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണത്തിന് കല്ല് കിട്ടാനില്ലെന്ന ന്യായമാണ് നിര്‍മ്മാണ കമ്പനി പറയുന്നത്.തര്‍ക്കം തീര്‍ക്കാൻ മുഖ്യമന്ത്രി ഇടപെടണം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാൻ കാലതാമസം പാടില്ലെന്ന് നിയമസഭാ സമിതി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് നിയമസഭാ സമിതിയുടെ നിര്‍ദ്ദേശം .നാല് വർഷത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്ന് വ്യക്തമാക്കിയാണ് 2015 ൽ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ആദാനിയും സർക്കാരുമായി ധാരണപത്രം ഒപ്പുവച്ചത്.
ബ്രേക്ക് വാട്ടർ പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതാണ് വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാൻ കാരണം. ക്വാറി ആവശ്യത്തിന് കിട്ടുന്നില്ലെന്നാണ് നിര്‍മ്മാണ കന്പനിയുടെ പരാതി. ആവശ്യത്തിന് പാറ കിട്ടാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് കമ്പനി പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്ന് പരിഹാരം കണ്ടെത്തണമെന്നും നിയമസഭാ സമിതി ആവശ്യപ്പെട്ടു.
പദ്ധതി കാലതാമസമില്ലാതെ കമ്മീഷൻ ചെയ്യാൻ നടപടി വേണമെന്നാണ് നിയമസഭാ സമിതിയുടെ ആവശ്യം. പാറ കിട്ടാത്തത് അടക്കമുള്ള സാങ്കേതിക കാര്യങ്ങൾ ഈ ഘട്ടത്തിലല്ല നിര്‍മ്മാണ കമ്പനി പറയേണ്ടതെന്നും നിയമസഭാ സമിതി വിലയിരുത്തി.
പദ്ധതി അടിയന്തരമായി കമ്മീഷൻ ചെയ്യാൻ സര്‍ക്കാര്‍ നടപടിയെടുക്കണം . നിശ്ചിച്ച സമയപരിധിക്ക് ശേഷം പദ്ധതി പൂര്‍ത്തിയാക്കാൻ മൂന്നു മാസം പിഴയില്ലാതെ സമയം അനുവദിച്ചിട്ടുണ്ട്. അതു കഴിഞ്ഞുള്ള ആറു മാസം കമ്പനി പിഴ നൽകേണ്ടി വരുമെന്നും നിയമസഭാ സമിതി അറിയിച്ചു.