മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ട്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ഫയൽ വനംമന്ത്രിക്ക് തിരിച്ചയത്. ഇ - ഓഫീസ് ഫയലുകളുടെ വിവരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി

Add Asianetnews as a Preferred SourcegooglePreferred

മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത് ജൂൺ 29ന്. ശുപാർശ അംഗീകരിച്ച വനം വകുപ്പ് സസ്പെൻഡ് ചെയ്യാനാണ് ഫയലിൽ എഴുതിയതെന്നാണ് വിവരം. വനംമന്ത്രി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുന്നത് ജുലൈ 20ന്. എട്ട് ദിവസത്തിന് ശേഷം 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ വനം മന്ത്രിക്ക് തിരിച്ചയച്ചു. 

ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാർശകൾ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വിശദീകരണം. കൂടുതൽ അന്വേഷണത്തിനായി ഫയൽ പൊതുഭരണവകുപ്പിലേക്ക് അയക്കുന്നത് ആഗസ്റ്റ് രണ്ടിന്. അന്ന് മുതൽ ഇന്ന് വരെ ഫയൽ വിവിധ ഉദ്യോഗസ്ഥർ വഴി സെക്രട്ടറിയേറ്റിൽ കറങ്ങുകയാണ്. ഇതിനിടെയായിരുന്നു പൊതുസ്ഥലം മാറ്റത്തിൻ്റെ ഭാഗമായി സാജനെ കോഴിക്കോട് നിന്നും കൊല്ലത്തേക്ക് മാറ്റിയത്. 

ഗുരുതരമായ കുറ്റകൃത്യം നടത്തി എന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും വകുപ്പ് തല നടപടിക്ക് തടസ്സങ്ങളില്ലാതിരിക്കെ എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് വരട്ടെ എന്നാണിപ്പോൾ വനംമന്ത്രിയുടെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona