Anupama : സത്യം തെളിയിച്ച ഡിഎൻഎ; ഷിജുഖാൻ, സുനന്ദ, പേരൂർക്കട പൊലീസ്-വീഴ്ചകളിൽ നടപടിയെന്ത്? ഇനി എന്ത് സംഭവിക്കും
ദത്ത് നൽകലിൽ ഒരു വീഴ്ച്ചയും ഉണ്ടായില്ലെന്ന് സർക്കാര്‍ വിശദീകരിക്കുമ്പോള്‍ അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. പരാതികളിൽ ഒരു മാസം മുമ്പ് സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല
തിരുവനന്തപുരം : കുഞ്ഞ് അനുപമയുടേതെന്ന് (anupama) ഉറപ്പാകുമ്പോഴും അനധികൃത ദത്തിന് (illegal adoption) കൂട്ട് നിന്നവർക്കെതിരെ എന്ത് നടപടിയെടുക്കും എന്നതാണ് ഇനി പ്രധാനം. കുഞ്ഞ് അമ്മയ്ക്കരികിലേക്ക് എത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗം നീങ്ങുകയാണ്. അപ്പോഴും കേരളത്തെ പിടിച്ചുലച്ച ദത്ത് വിവാദത്തിൽ ഉയരുന്ന വീഴ്ചകളിൽ ഇതുവരെ മറുപടിയില്ല. ദത്ത് നൽകലിൽ ഒരു വീഴ്ച്ചയും ഉണ്ടായില്ലെന്ന് സർക്കാര്‍ വിശദീകരിക്കുമ്പോള്‍ അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. പരാതികളിൽ ഒരു മാസം മുമ്പ് സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് 18 മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടുനിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ. എൻ സുനന്ദ. കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസ് അനുപമയ്ക്കിയ സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിയും ഇടപെട്ടിട്ടും പരാജയപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി നേതൃത്വവും, കുഞ്ഞിനെ പെറ്റമ്മയിൽ നിന്നും അകറ്റാൻ നേരിട്ടും അല്ലാതെയും കൂട്ടുനനിന്നവരുടെ പട്ടിക ഇങ്ങനെ നീളുകയാണ്.
- Read Also : Anupama : 'അനുപമയ്ക്ക് ഒപ്പമായിരുന്നു സർക്കാര്‍'; എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടെയെന്ന് വീണ ജോര്‍ജ്
ഏറ്റവും ഗൗരവതരം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡ്ബ്ള്യുസി ചെയർമാൻ സുനന്ദയ്ക്കും എതിരെ ഉയർന്ന പരാതികളാണ്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളുടെ ദുഖത്തിനും വേദനക്കും കൂടി ഈ വീഴ്ചകൾ കാരണമായി. എല്ലാം പുറത്തുവന്നിട്ടും കുഞ്ഞ് അനുപമയുടെത് എന്ന് തെളിഞ്ഞിട്ടും ഷിജുഖാനും, സുനന്ദക്കും, പൊലീസിനും ഒന്നും സംഭവിച്ചില്ല. അനുപമയ്ക്ക് ഒപ്പമെന്ന് മന്ത്രി വീണാ ജോർജ്ജ് ആവർത്തിക്കുമ്പോഴും വിവാദ ദത്ത് നടപടികളിലെ വില്ലൻമാർക്ക് കിട്ടുന്ന സംരക്ഷണത്തിലാണ് സർക്കാരിന്‍റെ ആത്മാർത്ഥ ചോദ്യം ചെയ്യപ്പെടുന്നത്. ഒന്നരമാസമായി പൊതുസമൂഹം ചർച്ച ചെയ്യുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിശബ്ദതയിലും ശബ്ദിക്കുന്നത് ഇതേ ചോദ്യങ്ങളാണ്.
- Read Also : Anupama: 'പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം, ഇനി കുഞ്ഞിനെ കയ്യിൽ കിട്ടുമെന്ന് കരുതുന്നു', സന്തോഷത്തോടെ അനുപമ