തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു

തിരുവനന്തപുരം : സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിക്ക് പദവിയില്‍ കടുത്ത അതൃപ്തി. സഹമന്ത്രി സ്ഥാനം ഏറ്റെടുക്കണോയെന്നതില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ് സുരേഷ് ഗോപി. പ്രതീക്ഷിച്ച പദവി കിട്ടാത്തതിലെ അതൃപ്തി ബിജെപി കേന്ദ്ര നേതാക്കളെ സുരേഷ് ഗോപി അറിയിച്ചു. മോദിയും, അമിത്ഷായുമായി ഹോട്ട് ലൈന്‍ ബന്ധമുള്ളതിനാല്‍ സുരേഷ് ഗോപിയുമായി ഉന്നത നേതാക്കള്‍ സംസാരിച്ചേക്കും. സമവായനീക്കമുണ്ടായില്ലെങ്കില്‍ സുരേഷ് ഗോപി പദവി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തെ അറിയാക്കാതെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്ന് വ്യക്തമാക്കുന്നതായി കെ സുരേന്ദ്രന്‍റെ പ്രതികരണം. സഹമന്ത്രി സ്ഥാനം കേരളത്തിന് കിട്ടിയ വലിയ അംഗീകാരമാണെന്ന് സുരേഷ് ഗോപിയെ സുരേന്ദ്രന്‍ തിരുത്തുകയും ചെയ്തു.

മന്ത്രിയാകാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. മോദിയുടെ വിളി എത്തിയതോടെ ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ സുരേഷ് ഗോപി പ്രതീക്ഷിച്ചു.സത്യപ്രതിജ്ഞക്ക് തൊട്ട് മുന്‍പ് മാത്രമാണ് പദവി എന്താണെന്ന് സുരേഷ് ഗോപിക്കും വിവരം കിട്ടിയത്. കേരളത്തില്‍ താമര വിരിയിച്ച തനിക്ക് അര്‍ഹിക്കുന്നതല്ല കിട്ടിയതെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. മന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചവരും സുരേഷ് ഗോപിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നാണ് പറയുന്നത്.

സിനിമാ തിരിക്ക് പറഞ്ഞ് പദവി വേണ്ടെന്ന് വയ്ക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. എന്നാല്‍ സിനിമാഭിനയത്തിനുള്ള അവസരം കൂടി ഉദ്ദേശിച്ചാണ് സുരേഷ് ഗോപിക്ക് ഈ പദവി നല്‍ഡകിയതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ ന്യായീകരണം. എന്തായാലും പദവിയിലെ സുരേഷ് ഗോപിയുടെ അതൃപ്തി ദേശീയതലത്തില്‍ തന്നെ ബിജെപിക്ക് ക്ഷീണമായിരിക്കുകയാണ്.

കേരളത്തിന് രണ്ട് സഹമന്ത്രി സ്ഥാനം

കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരാണുളളത്. രാഷ്ട്രപതി ഭവന്‍റെ അങ്കണത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപിയും, ജോര്‍ജ്ജ് കുര്യനും സത്യവാചകം ചൊല്ലി അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്യുംവരെ പദവി രഹസ്യമായിരുന്നു.മോദി വിളിച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് കുടുംബസമേതമാണ് സുരേഷ് ഗോപി ദില്ലിയിലെത്തിയത്. രാവിലെ ദില്ലിയിലെ കേരളഹൗസിലെത്തിയ ജോര്‍ജ്ജ് കുര്യന്‍ വിവരം രഹസ്യമാക്കി വച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചായസത്ക്കാരത്തില്‍ പങ്കെടുത്തിന് പിന്നാലെയാണ് മന്ത്രിസഭയിലേക്കെന്ന് വ്യക്തമായത്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയാണ് ജോര്‍ജ് കുര്യന്‍റെ മന്ത്രിസ്ഥാനം. മണിപ്പൂര്‍ സംഭവത്തിന് പിന്നാലെ അകന്ന ക്രൈസ്തവ വിഭാഗങ്ങളോട് വീണ്ടും അടുക്കാനുള്ള ശ്രമം കൂടിയാണ് ബിജെപി ജോര്‍ജ് കുര്യന്‍റെ മന്ത്രിസ്ഥാനത്തിലൂടെ ലക്ഷ്യമിടുന്നത്.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന ജോര്‍ജ് കുര്യന് രാജ്യമാകെയുള്ള കൃസ്ത്യന്‍ നേതാക്കളുമായുള്ള ബന്ധവും മുതല്‍ക്കൂട്ടായി.ഒ രാജഗോപാലിന്‍റെ ഒഎസ്ഡിയായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തും ജോര്‍ജ് കുര്യനുണ്ട്