Asianet News MalayalamAsianet News Malayalam

പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസം; പ്രോഗ്രസ് റിപ്പോര്‍ട്ട് സഭയിൽ വച്ച് മുഖ്യമന്ത്രി

അവിശ്വാസം ആരിൽ എന്നാതാണ് പ്രശ്മം, യുഡിഎഫിൽ ബന്ധങ്ങൾ ശിഥിലമായി. പ്രതിപക്ഷത്തിന് അമ്പരപ്പ്

No Confidence motion  pinarayi vijayan seech niyamasabha
Author
Trivandrum, First Published Aug 24, 2020, 5:50 PM IST

തിരുവനന്തപുരം: സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിന് എതിരെ കൊണ്ട് പിടിച്ച പ്രചരണം നടത്തുന്നതിന്‍റെ ഭാഗമായാണ് അവിശ്വാസ പ്രമേയ രൂപത്തിൽ നിയമസഭയിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിശ്വാസം ആരിൽ എന്നതാണ് പ്രശ്നം. പ്രതിപക്ഷത്തിന് അമ്പരപ്പാണ്. ജനപിന്തുണയുടെ കാര്യം ഒട്ടേറെ അംഗങ്ങൾ ചൂണ്ടിക്കാട്ടി. യുഡിഎഫിൽ ഉണ്ടായിരുന്നവര്‍ തന്നെ വിഘടിച്ച് നിൽക്കുന്ന അവസ്ഥയാണ്. യുഡിഎഫിഷ ബന്ധങ്ങൾ ശിഥിലമായി. ഇതിലെല്ലാമുള്ള അസ്വസ്ഥത മുന്നണിയിലുണ്ട്,. ഈ അസ്വസ്ഥത രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന വോട്ടെടുപ്പിൽ വരെ പ്രകടമാണ്. ഈ അസ്വസ്ഥതക്ക് മറയിടാനുള്ള ശ്രമമാണോ അവിശ്വാസ പ്രമേയം എന്ന് പറയേണ്ടത് പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണ് അതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. നിയമസഭയിൽ ഇടത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ദില്ലിയിൽ കോൺഗ്രസ് നേതൃത്വത്തിൽ അടിയാണ്. നേതാക്കൾക്കെതിരെ അവിശ്വാസം ചര്‍ച്ചയാണ്. കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തിന് ഒപ്പം സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുകയാണെന്നും അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയാണെങ്കിൽ നേരത്തെ തന്നെ വച്ചൊഴിഞ്ഞ അവസ്ഥയാണ്. ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിക്ക് എന്താണ് നേതാവില്ലാത്ത അവസ്ഥായായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിൽ നിന്നുള്ള നേതാക്കൾക്കുപോലും ദേശീയ നേതൃത്വത്തെ കുറിച്ച് ഭിന്ന അഭിപ്രായം ആണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിച്ചതിൽ പോലും കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായം ഉണ്ട്. ഇതെല്ലാം കോൺഗ്രസ് സ്വയം വിലയിരുത്തണം. 

രാജ്യം നേരിടുന്ന ഏതെങ്കിലും ഒരു വിഷയത്തിൽ ഒന്നിച്ചൊരു നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ? അയോധ്യ വിഷയത്തിലടക്കം ബിജെപിക്കെതിരെ മിണ്ടാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് മാത്രമല്ല ബിജെപിക്ക് പിന്നണി പാടുകയും ചെയ്തു. സാമ്പത്തിക നയങ്ങളെ പോലും എതിര്‍ക്കുന്നില്ല. നല്ല വാഗ്ജാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഇത്രമേൽ അധപതിച്ച പാര്‍ട്ടിയെ കേരളത്തിലെ ജനം എങ്ങനെ വിശ്വസിക്കും. ഇത്തരം അവസ്ഥകളാണ് അവിശ്വാസ പ്രമേയത്തിന് പ്രേരിപ്പിക്കുന്നത് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം, കാൽ ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുകയാണെന്ന് കോൺഗ്രസ് നേതാക്കൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യുഡിഎഫിന്‍റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് പറഞ്ഞു. വര്‍ഗ്ഗീയതയും അഴിമതിയുമാണ് പഴയ യുഡിഎഫ് കാലം ഓര്‍മ്മിപ്പിക്കുന്നത്. മത നിരപേക്ഷത സംരക്ഷിക്കാൻ നൽകിയ ജനവിധിയാണ് ഇടത് മുന്നണിക്ക് ഉള്ളത്. ജനം ഏൽപ്പിച്ച വിശ്വാസം അവിശ്വാസമായി മാറേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലെന്നും ഉദാഹരണ സഹിതം  മുഖ്യമന്ത്രി അവകാശപ്പെട്ടു. 

കിഫ്ബി വഴിയും അല്ലാതേയും വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഇടത് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൻ പുറങ്ങളിലെ വിദ്യാവലയങ്ങളിൽ അടക്കം മാറ്റങ്ങൾ പ്രകടമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൂടി വരികയാണ്, പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ നേട്ടങ്ങളും അക്കാദമിക നിലവാരത്തിലെ ഉയര്‍ച്ചയും കേരളത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. 

ആരോഗ്യ മേഖലയിൽ ഇനിയും വളര്‍ച്ച വേണമെന്ന് തിരിച്ചറിഞ്ഞാണ് ആര്‍ദ്രം പദ്ധതി പ്രഖ്യാപിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വരെ മികച്ച ചികിത്സാ സൗകര്യങ്ങളുണ്ടാക്കാൻ കഴിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രികളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഓണം കയറാമൂലയിൽ പോലും പൊതു ചികിത്സാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്ന സ്ഥിതിയിലേക്ക് കേരളം മാറി. 

ലൈഫ് മിഷൻ പാവപെട്ടവര്‍ക്ക് വേണ്ടി ഉള്ള ഭവന നിര്‍മ്മാണ പദ്ധതിയാണ്. സമഗ്രമായ ഭവന പദ്ധതിയാണ് ആവിഷ്കരിച്ചത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമാകാൻ ഇത് വരെ കഴിഞ്ഞിട്ടുണ്ട്. ഏത് തരം കുപ്രചരണങ്ങളേയും അതിജീവിച്ച് പദ്ധതി മുന്നോട്ട് തന്നെ പോകും. വലിയ പിന്തുണയാണ് സര്‍ക്കാരിന് ജനങ്ങളിൽ നിന്ന് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീടില്ലാത്ത എല്ലാവരുടേയും സ്വപ്നം സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ മിഷനെ കുറിച്ച് വിശദീകരിച്ച് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നിരയിൽ നിന്ന് ബഹളം ഉയര്‍ന്നു. ആരോപണങ്ങളെ കുറിച്ചല്ല മറുപടി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്ത് മറുപടി പറയണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നായിരുന്നു സ്പീക്കറുടെ നിലപാട്. ആദ്യം മിഷനുകളെ കുറിച്ച് പറയട്ടെ ബാക്കി കാര്യങ്ങൾ പിന്നാലെ പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. "

ഹരിത മിഷൻ നാടിന്റെ പച്ചപ്പിനെ വീണ്ടെടുക്കാനുള്ള പദ്ധതയായാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഹരിത കര്‍മ്മ സേനയും മാലിന്യ നിര്‍മ്മാര്‍ജ്ജ മിഷനും സംസ്ഥാനത്ത് ക്രിയാത്മക ഇടപെടലാണ് നടത്തുന്നത്. മറുപടി നീണ്ടു പോകുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച പ്രതിപക്ഷം പ്രസംഗത്തിന് സമയ ക്ലിപ്തത വേണമെന്ന് ആവശ്യപ്പെട്ടു, അവിശ്വാസ പ്രമേയ മറുപടിയിൽ കിണറ് റീ ചാര്‍ജ്ജ് ചെയ്തതൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിനും ഒരു ന്യായം വേണം. എത്ര സമയം കൂടി വേണം എന്ന് പറയണമെന്നും കൊവിഡ് കാലമാണെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണങ്ങൾ ഏറെ ഉണ്ടെന്നും അതുകൊണ്ടാണ് വിശദീകരിക്കേണ്ടി വരുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സാമ്പത്തിക മേഖലയിലും വികസന രംഗത്തും വൻ നേട്ടങ്ങളാണ് കേരളം ഇക്കാലയളവിൽ നേടിയത്. 

ഏത് കാര്യത്തിലാണ് അവിശ്വാസം എന്നാണ് അറിയേണ്ടത്. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചതും മതത്തിന്‍റെ പേരിലുള്ള വേര്‍തിരിവുകൾക്കെതിരെ പ്രതികരിച്ചതും ഈ സര്‍ക്കാറാണ്. പൊതുമേഖലയെ വിറ്റഴിക്കുന്നതിനെതിരെ നിലപാടെടുത്ത സര്‍ക്കാരാണ്. ഇക്കാര്യത്തിലെല്ലാം സര്‍ക്കാരിനോട് അവിശ്വാസം ഉണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു. സാമൂഹിക ക്ഷേമ പെൻഷനും തൊഴിലുറപ്പ് പദ്ധതിയും വരെ ഓരോന്നും എണ്ണിപ്പറഞ്ഞാണ് ജനങ്ങൾക്ക് സര്‍ക്കാരിലുള്ള വിശ്വാസം കൂടിയെന്ന് പിണറായി വിജയൻ അവകാശപ്പെട്ടത്,

അനാവശ്യ വിവാദങ്ങൾ നാടിന്‍റെ വികസനം തടപ്പെടുത്തുന്നു. അത്തരത്തിലുള്ള അപവാദ പ്രചാരണത്തിൽ നിന്ന് എല്ലാവരും മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവിശ്വാസ പ്രമേയം കൊണ്ടു വന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് വായിക്കാൻ വേണ്ടിയാണ് ഇത്രയും വിശദീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ  പ്രോഗ്രസ്സ് റിപ്പോർട്ടും  മുഖ്യമന്ത്രി നിയമസഭയുടെ  മേശപ്പുറത്തു വച്ചു.

കേരളം നമ്പര്‍ എന്ന വാക്ക് തന്നെ പ്രതിപക്ഷത്തിന്‍റെ മനസമാധാനം കെടുത്തുകയാണ്.അതിലൊന്നാണ് അവിശ്വാസ പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Follow Us:
Download App:
  • android
  • ios