തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടുകൾ ഒഴിവാക്കി, കോഴിക്കോട്ടെ ഹോട്ട്സ്പോട്ടുകൾ പകുതിയാക്കി കുറച്ചു
കഴിഞ്ഞ ആഴ്ച ഹോട്ട് സ്പോട്ട് പട്ടികയിൽപ്പെടുത്തിയ നെയ്യാറ്റിൻകര പഞ്ചായത്ത് അടക്കം ജില്ലയിലെ മുഴുവൻ ഹോട്ട് സ്പോട്ടുകളിലും ഇനി കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല.
കോഴിക്കോട്: മുഴുവൻ രോഗികളും രോഗമുക്തി നേടിയതിന് പിന്നാലെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഹോട്ട് സ്പോട്ടുകൾ വെട്ടിചുരിക്കി കളക്ടർമാർ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ല കൊവിഡ് മുക്തമായതിന് പിന്നാലെ ജില്ലയിലെ എല്ലാ ഹോട്ട്സ്പോട്ടുകളും റദ്ദാക്കുന്നതായി തിരുവന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഹോട്ട് സ്പോട്ട് പട്ടികയിൽപ്പെടുത്തിയ നെയ്യാറ്റിൻകര പഞ്ചായത്ത് അടക്കം ജില്ലയിലെ മുഴുവൻ ഹോട്ട് സ്പോട്ടുകളിലും ഇനി കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവില്ല.
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന നാല് കൊവിഡ് രോഗികളുടേയും ഫലം ഇന്ന് നെഗറ്റീവായതിന് പിന്നാലെ ജില്ലയിലെ ഹോട്ട് സ്പോട്ടുകളുടെ പട്ടിക ജില്ലാ ഭരണകൂടം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജില്ലയിലെ 12 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഹോട്ട് സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി.
ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാർഡുകളെയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. ഇവിടങ്ങളിൽ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ റദ്ദാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയ പഞ്ചായത്തുകളും വാർഡുകളും. കിഴക്കോത്ത് (12-ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ ( 6), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16), ഏറാമല (2).
അതേസമയം ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര മുന്‍സിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 വരെയും വാര്‍ഡ് 54 മുതല്‍ 56 വരെയുമുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കളക്ടർ അറിയിച്ചു.