'മണിയുടെ പരാമർശത്തിൽ തെറ്റില്ല, മാപ്പുപറയേണ്ടതില്ല': എ വിജയരാഘവൻ
മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ
തിരുവനന്തപുരം : വടകര എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയെ നിയമസഭയിൽ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ. എം എം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവൻ വിഷയത്തിൽ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ നിലപാട് പറഞ്ഞതോടെ വിഷയം തീർന്നുവെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
എന്നാൽ അതേ സമയം, എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വിഷയത്തിൽ എംഎം മണിക്കൊപ്പമില്ല. പരാമര്‍ശം പാടില്ലായിരുന്നുവെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കെ.കെ രമക്കെതിരായ പദപ്രയോഗം എം എം മണിക്ക് ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എം എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തത് ആയിരുന്നുവെന്ന് ആ സമയം സഭയിൽ ചെയറിൽ ഉണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മണി മാപ്പു പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോഴാണ് ഇ കെ വിജയൻ അടുത്തുള്ള ഉദ്യോഗസ്ഥനോട് ഇക്കാര്യം പറയുന്നത്.
പരാമര്‍ശത്തിൽ ഉറച്ച് എംഎം മണി
വടകര എംഎൽഎ കെകെ രമയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിൽ ഉറച്ച് നിൽക്കുകയാണ് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എംഎം മണി. പരാമര്‍ശത്തിൽ ഖേദമില്ലെന്ന് എംഎം മണി മാധ്യമങ്ങൾക്ക് മുന്നിൽ ആവര്‍ത്തിച്ചു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എംഎം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്.
കെകെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര് സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.
കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമർശം സിഎം പറഞ്ഞിട്ടല്ല. ഒരു വർഷം നാല് മാസമായി രമ പിണറായിയെ വിമര്ശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. രമയെ വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചില്ല. പക്ഷേ പരാമര്‍ശം തിരുത്തില്ലെന്നും മണി ആവര്‍ത്തിച്ച് വ്യക്തമാക്കി.