പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വാദത്തിനിടെ ഹൈക്കോടതി
വാദത്തിനിടെ സീൽ ചെയ്‌ത കവറിൽ സൂക്ഷിച്ച ആയുധങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സർജനെ അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ആരാഞ്ഞു.
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് ഹൈക്കോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉള്ള ആശങ്കൾ മാത്രമാണ് ഹർജിയിൽ എന്നും കോടതി നിരീക്ഷിച്ചു. പ്രതികൾ എല്ലാവരും പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നില്ലേ എന്നും ഹർജിയിൽ വാദം കേൾക്കുമ്പോൾ കോടതി ചോദിച്ചു.
വാദത്തിനിടെ സീൽ ചെയ്‌ത കവറിൽ സൂക്ഷിച്ച ആയുധങ്ങൾ പരിശോധിക്കാൻ ഫോറൻസിക് സർജനെ അനുവദിക്കാതിരുന്നത് എന്ത് കൊണ്ടാണെന്നും കോടതി ആരാഞ്ഞു. 10 ദിവസത്തിന് ശേഷം ഹർജിയിൽ വിശദമായ വാദം കേൾക്കും.
കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ സർക്കാരിനേയും കോടതി രൂക്ഷമായ ഭാഷയില്‍ വിമർശിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി വിമര്‍ശനം നടത്തിയത്. അനാവശ്യ കാരണങ്ങൾ പറഞ്ഞ് കേസ് നീട്ടിവയ്ക്കുന്ന സര്‍ക്കാര്‍ നയത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ജാമ്യാപേക്ഷ കൈകാര്യം ചെയ്തതിൽ ഡിജിപിയുടെ (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ഓഫീസിന് വീഴ്ച പറ്റി. ഇക്കാര്യത്തില്‍ ഡിജിപിയോ എഡിജിപിയോ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിർദേശം നൽകി. നാളെ വൈകിട്ട് മൂന്ന് മണിക്ക് ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.