കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരി.  മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നൽകും.

കൊച്ചി: നടി കേസിൽ ദിലീപിനെതിരെ (Dilepp) നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ (Balachandra Kumar)ഉയർന്ന ബലാത്സംഗ കേസിൽ (Sexual Assault Cases) അന്വേഷണം വൈകുന്നുവെന്ന് പരാതി. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നൽകും.

മുൻകൂർ ജാമ്യപേക്ഷ ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരാതി നൽകില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാര‍ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു. 

എന്നാൽ ദിലീപ് ഇടപെട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാർ ഉയർത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാൽസംഗ പരാതി നൽകിയതെന്നും അവർ പറയുന്നു. 

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നതായി പരാതി, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ (Actress attack case) അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.

2018 ഡിസംബര്‍ 13 ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്. വിചാരണ കോടതിയിലെ നിർണായക രേഖകൾ നേരത്തെ ദിലീപിന്റെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാൻ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടി.