കൌൺസിൽ അംഗങ്ങൾ കുറവുള്ള ചില സംസ്ഥാനങ്ങൾക്ക് മാത്രമാകും ഇളവ് നൽകുക. ഇത് തീരുമാനിക്കുക വോട്ടെടുപ്പിലൂടെ ആയിരിക്കും
ദില്ലി: പ്രായപരിധി നിബന്ധന കർശനമാക്കാൻ സിപിഐ. ദേശീയ കൌൺസിലിലേക്കുള്ള പ്രായപരിധിയിൽ ആർക്കും ഇളവ് നൽകില്ല. 75 വയസ്സ് കഴിഞ്ഞവരെ ദേശീയ കൌൺസിലിൽ നിന്ന് ഒഴിവാക്കും. ഇതോടെ കേരളത്തിൽ നിന്ന് കെ.ഇ.ഇസ്മയിൽ ഉൾപ്പെടെ പുറത്തു പോകുമെന്ന് ഉറപ്പായി. കൌൺസിൽ അംഗങ്ങൾ കുറവുള്ള ചില സംസ്ഥാനങ്ങൾക്ക് മാത്രമാകും ഇളവ് നൽകുക. ഇത് തീരുമാനിക്കുക വോട്ടെടുപ്പിലൂടെ ആയിരിക്കും എന്ന സൂചനയാണ് ദേശീയ നേതാക്കൾ നൽകുന്നത്. പ്രായപരിധി കർശനമായി ഏർപ്പെടുത്തുന്ന പക്ഷം മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
സിപിഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ഇതാദ്യമായി പാര്‍ട്ടി പതാകക്കൊപ്പം ദേശീയ പതാകയും ഉയർത്തിയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സ്വാതന്ത്ര്യ സമര സേനാനി എട്ടുകുറി കൃഷ്ണമൂര്‍ത്തി ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി സുധാകർ റെഡ്ഡി പാര്‍ട്ടി പതാകയും ഉയർത്തി. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ഡി.രാജ മോദി സർക്കാരിനും ആർഎസ്എസിനുമെതിരെ വിമർശനമുയര്‍ത്തി. ഇടത് ഐക്യവും ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യവും ബിജെപിക്കെതിരെ ഉണ്ടാകണമെന്ന് രാജ ആവശ്യപ്പെട്ടു.
