നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല..മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട്‌ ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍റെ  പരിഹാസം

ദില്ലി: കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല. എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ‌ഉണ്ട്. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട്‌ ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

'കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ' | Arif Mohammad Khan

സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കിയ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്‍റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ ഇന്നലെ രാത്രി ദില്ലിയിൽ പറഞ്ഞു. ഇന്നലെയാണ് ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പത്തിന് ഒടുവില്‍ പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ - അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ് ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിന്‍റെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്.

അതേസമയം ഗവർണറുമായുള്ള പോര് കടുപ്പിക്കാൻ നയപ്രഖ്യാപന പ്രസംഗം നീട്ടിവെക്കാനൊരുങ്ങുകയാണ് സർക്കാർ. അടുത്തമാസം ചേരുന്ന സഭാ സമ്മേളനം താത്കാലികമായി നിര്‍ത്തി ക്രിസ്‍തുമസ് അവധിക്ക് ശേഷം തുടങ്ങി ജനുവരി ആദ്യംവരെ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചന. പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇത് തത്കാലത്തേക്ക് ഒഴിവാക്കാം.