പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു

പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തീർഥാടനത്തിന് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂറാണ് കൂട്ടുക.

പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണ്. ജില്ലാ ഭരണകൂടവും പാർക്കിങ്ങിൽ അനുകൂല നിലപാടെടുക്കുന്നില്ലെന്നും കെ. അനന്തഗോപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ശബരിമലയിൽ ഇന്നും ദർശനത്തിന് തിരക്കേറും.1,07,260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടൂ. ഇതിനായി ഓരോ പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും.

ശബരിമലയിൽ ഭക്ത ജനപ്രവാഹം, ഇന്ന് ഒരു ലക്ഷം കടക്കും; ക്രമീകരണം തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം