പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ. പകരം തീർഥാടനത്തിന് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തിരക്ക് നിയന്ത്രിക്കാനായി ദർശന സമയം കൂട്ടും. നിലവിലുള്ളതിനേക്കാൾ ഒരു മണിക്കൂറാണ് കൂട്ടുക.
പമ്പയിലെ വാഹന പാർക്കിങ്ങ് പുന:സ്ഥാപിക്കുന്നത് ആലോചനയിലില്ല. പമ്പയിൽ പാർക്കിങ്ങ് അനുവദിക്കരുതെന്നത് കോടതി തീരുമാനം ആണ്. ജില്ലാ ഭരണകൂടവും പാർക്കിങ്ങിൽ അനുകൂല നിലപാടെടുക്കുന്നില്ലെന്നും കെ. അനന്തഗോപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം ശബരിമലയിൽ ഇന്നും ദർശനത്തിന് തിരക്കേറും.1,07,260 പേരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തിരിക്കുന്നത്.രണ്ടാം തവണയാണ് ഈ സീസണിൽ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടക്കുന്നത്. പമ്പ മുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടൂ. ഇതിനായി ഓരോ പോയിന്റിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്യൂവിൽ നിൽക്കുന്ന തീർഥാടകർക്ക് കുടിവെളളവും ലഘുഭക്ഷണവും ഉറപ്പാക്കും.
