തദ്ദേശ തെരഞ്ഞെടുപ്പ്; സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു
എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാൻ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുൻപ് കൊവിഡ് വരുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നിരോധിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത്‍വരെ സ്ഥലം മാറ്റം പാടില്ല. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവൻ മാർക്കും നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഏപ്പോൾ നടത്താനും സന്നദ്ധമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിൽ അറിയിച്ചു.
എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാൻ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുൻപ് കൊവിഡ് വരുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി മറ്റന്നാൾ കമ്മീഷൻ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും തിയതി സംബന്ധിച്ച തീരുമാനം എടുക്കുക.
ഡിസംബർ 31 നകം പുതിയ ഭരണസമിതി നിലവിൽ വരുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് ബാധകമാക്കിയിട്ടുണ്ടെങ്കിലും അവസാനം സമയം രോഗം വരുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കാനാണ് ആരോഗ്യവകുപ്പുമായി വീണ്ടും ചർച്ച. ഇതിനിടെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പിസി ജോർജിന്‍റെ ഹർജിയിലാണ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയത്. ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.