സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളി വന്നിട്ടില്ല; ആരോപണം തള്ളി കസ്റ്റംസ്
അന്വേഷണം ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികൾക്കായി ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും ഫോണിൽ വിളിച്ചില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ. അന്വേഷണം ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രതികൾക്കായി ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇതു സംബന്ധിച്ച് ആരോപണം ഉയർത്തിയത്. ഇതിനെതിരെ സിപിഎം നേതാവ് എ എൻ ഷംസീർ പ്രതികരിക്കുകയും ചെയ്തിരുന്നു. 'മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ആദ്യവിളി വന്നതെന്നൊക്കെ ആരോപിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അദ്ദേഹം ഉണ്ടയില്ലാ വെടി വെക്കുന്ന ആളാണ്.
അദ്ദേഹം ഉന്നയിച്ച ഏതെങ്കിലും ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ ഇന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ടോ. സുരേന്ദ്രന്റെ ഉണ്ടയില്ലാ വെടിയുടെ പുറകെ പോകേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ല. എനിക്കെന്റെ മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ട്, സർക്കാരിൽ വിശ്വാസമുണ്ട്, പാർട്ടിയിൽ വിശ്വാസമുണ്ട്.
ഏതെങ്കിലും തെറ്റായ പ്രവൃത്തി ചെയ്ത വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം എന്റെ പാർട്ടിയും എന്റെ സർക്കാരും സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വസ്തുതകൾ പുറത്തുവരട്ടെ, തക്ക സമയത്ത് യുക്തമായ നിലപാട് സർക്കാർ സ്വീകരിക്കും' എന്നായിരുന്നു ഷംസീർ പറഞ്ഞത്.
Read Also: 'സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്': പരിഹാസമൊളിപ്പിച്ച് ജേക്കബ് തോമസ്...