ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾക്ക് മുസ്ലിം ലീഗ് സീറ്റ് നൽകിയെങ്കിലും വനിതാ ലീഗിൽ അതൃപ്തി പുകയുന്നു. സ്ഥാനാർത്ഥികളായ ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്ന് ദേശീയ സെക്രട്ടറി നൂർബിന റഷീദ് പരസ്യമായി വിമർശിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു
മലപ്പുറം: ചരിത്രത്തിലാദ്യമായി 2 വനിതകൾക്ക് മുസ്ലിം ലീഗ് സീറ്റ് നൽകിയിട്ടും വനിതാ ലീഗിൽ അതൃപ്തി. വനിത ലീഗിനെ പട്ടികയിൽ അവഗണിച്ചെന്നാണ് അതൃപ്തി പരസ്യമാക്കി ദേശിയ സെക്രട്ടറി നൂർബിന റഷീദ് അഭിപ്രായപ്പെട്ടത്. എന്ത് മാനദണ്ഡത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും നൂർബിന ആവശ്യപ്പെട്ടു. ഫാത്തിമ തെഹ്ലിയയും ജയന്തി രാജനും വനിത ലീഗിന്റെ പ്രതിനിധികളല്ലെന്നും ദേശീയ സെക്രട്ടറി അഭിപ്രായപ്പെട്ടു. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ ലീഗ് സ്ഥാനാർത്ഥിയായിരുന്ന നൂർബിന ചൂണ്ടിക്കാട്ടി. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെതിരെയാണ് ഫാത്തിമ തെഹ്ലിയ പോരാട്ടത്തിനിറങ്ങുന്നത്. ജയന്തി രാജനാകട്ടെ കൂത്തുപറമ്പിലാണ് അങ്കം കുറിച്ചിരിക്കുന്നത്. എൽ ഡി എഫിന്‍റെ ഉറച്ച സിറ്റിംഗ് സീറ്റുകളിലാണ് രണ്ട് വനിതകളെയും മത്സരിപ്പിക്കുന്നത്. ഈ സീറ്റുകൾ പിടിച്ചെടുക്കാൻ ഫാത്തിമക്കും ജയന്തിക്കും സാധിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ അഭിപ്രായം.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍
1. മഞ്ചേശ്വരം - എ കെ എം അഷറഫ്
2. കാസർഗോഡ് - കല്ലട്ര മായിൻ ഹാജി
3. അഴിക്കോട് - കരീം ചേലേരി
4. കൂത്തുപറമ്പ് - ജയന്തി രാജൻ
5. കുറ്റിയാടി - പാറക്കൽ അബ്ദുള്ള
6. പേരാമ്പ്ര - ഫാത്തിമ തഹലിയ
7. തിരുവമ്പാടി - കാസിം കൂടരഞ്ഞി
8. കൊടുവള്ളി - പി കെ ഫിറോസ്
9. കുന്നമംഗലം - റസാക്ക് മാസ്റ്റർ
10. കോഴിക്കോട് സൗത്ത് - അഡ്വ. ഫൈസൽ ബാബു
11. വള്ളിക്കുന്ന് - ടിവി ഇബ്രാഹിം
12. കൊണ്ടോട്ടി - ടി പി അഷ്റഫ് അലി
13. മഞ്ചേരി- അഡ്വ. റഹ്മത്തുള്ള
14. ഏറനാട് - പി കെ ബഷീർ
15. മലപ്പുറം - പി കെ കുഞ്ഞാലിക്കുട്ടി
16. മങ്കട - മഞ്ഞളാം കുഴി അലി
17. പെരിന്തൽമണ്ണ - നജീബ് കാന്തപുരം
18. വേങ്ങര - കെ എം ഷാജി
19. കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ
20. തിരൂർ - കുറുക്കോളി മൊയ്തീൻ
21. താനൂർ - പി കെ നവാസ്
22. തിരൂരങ്ങാടി - പി എം എ സമീർ
23. മണ്ണാർകാട് - എൻ ഷംസുദ്ദീൻ
24. ഗുരുവായൂർ - സി എച്ച് റഷീദ്
25. കളമശ്ശേരി - അഡ്വ. വി ഇ അബ്ദുൾ ഗഫൂർ
