കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ ഉപയോഗിക്കില്ലെന്ന് സർക്കാർ
2020 മാർച്ച് ആറിന് മരുന്നുകളുടെ പട്ടിക സഹിതമാണ് ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. മറ്റ് പല സംസ്ഥാനങ്ങളും ഈ നിർദേശം നടപ്പാക്കിക്കഴിഞ്ഞു.
കൊച്ചി: കോവിഡ് രോഗികളിൽ ഹോമിയോ മരുന്നുകൾ പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിൻ്റെ വിജ്ഞാപന പ്രകാരം ഹോമിയോ ചികിത്സ ശാഖയെ ഉപയോഗപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഹൈകോടതി അഭിഭാഷകനായ എം.എസ് വിനീത് നൽകിയ ഹർജിയിലാണ് വിശദീകരണം.
2020 മാർച്ച് ആറിന് മരുന്നുകളുടെ പട്ടിക സഹിതമാണ് ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. മറ്റ് പല സംസ്ഥാനങ്ങളും ഈ നിർദേശം നടപ്പാക്കിക്കഴിഞ്ഞു.ഹോമിയോ ക്ലിനിക്കുകൾ ഏറെ പ്രവർത്തിക്കുന്ന കേരളത്തിൽ ഈ നിർദേശം നടപ്പാക്കിയിട്ടില്ല.
പ്രതിരോധ ഔഷധമെന്ന നിലയിൽ ഇത് നൽകിയിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനത്ത് പലയിടങ്ങളിലും രോഗം ഇത്രയേറെ വ്യാപകമാകില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കൊവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനും നിലവിൽ അലോപ്പതി മരുന്നുകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.