തന്നെ പിടികൂടിയ പൊലീസിന് പണികൊടുക്കുമെന്നും നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ മോഷണം തുടരുമെന്നും മരിയാർപൂതം അന്ന് പ്രഖ്യാപിച്ചു. 

കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലേ മോഷ്ടിക്കൂ എന്ന് ശപഥമെടുത്ത ഒരു കുപ്രസിദ്ധ മോഷ്ടാവുണ്ട്. മരിയാര്‍പൂതമെന്നാണ് ആ കള്ളന്‍റെ പേര്. ആ കള്ളന്‍ ഇത്തവണ ഒരു മോഷണക്കേസില്‍ അറസ്റ്റിലായി. പിടിയിലായതാവട്ടെ ഇതേ സ്റ്റേഷന്‍ പരിധിയില്‍ വെച്ച് തന്നെയും. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലേ മോഷ്ടിക്കൂ എന്ന മരിയാർ പൂതത്തിന്‍റെ ശപഥത്തിന് പിന്നിലൊരു കഥയുണ്ട്. ആറുവർഷം പഴക്കമുള്ളൊരു കഥയാണിത്. ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണ ശ്രമത്തിനിടെ മരിയാർ പൂതത്തെ നോർത്ത് പൊലീസ് പിടികൂടി. തന്നെ പിടികൂടിയ പൊലീസിന് പണികൊടുക്കുമെന്നും നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ മോഷണം തുടരുമെന്നും മരിയാർപൂതം അന്ന് പ്രഖ്യാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് പലപ്പോഴായി അകത്തും പുറത്തുമായി നടന്ന മരിയാർ പൂതം ഇന്ന് പുലർച്ചെയാണ് കൊച്ചി നഗരത്തിൽ തന്നെയുളള നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ മോഷണത്തിന് കയറിയത്. ഒരു വാക്കത്തിയും കൈയ്യിൽ കരുതിയാണ് മോഷണത്തിനെത്തിയത്. മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് തമിഴ്നാട് സ്വദേശിയായ വീട്ടുടമ ഉണർന്നു. മരിയാർ പൂതവുമായി മൽപ്പിടുത്തമായി. വാക്കത്തിക്കൊണ്ട് വീട്ടുടമയുടെ തലയ്ക്ക് വെട്ടി. ശബ്ദം കേട്ട് സമീവവാസികൾ ഓടിക്കൂടി. എല്ലാവരും കൂടി ചേർന്ന് മരിയാർ പൂതത്തെ പിടികൂടി. കൈകൾ കൂട്ടിക്കെട്ടി. നോർത്ത് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസിത്തെ കൊണ്ടുപോയി. 

വീടുകളിൽ മോഷണം നടത്തുന്ന മരിയാർ പൂതം പണ്ടേ തന്നെ കുപ്രസിദ്ധനാണ്. വീടുകളുടെ മതിലുകള്‍ക്ക് മുകളിലൂടെ രണ്ട് വിരലിൽ വേഗത്തിൽ നടന്നു നീങ്ങാൻ വിരുതനാണ്. റെയിൽപാളത്തോട് ചേർന്ന മേഖലകളിലാണ് മോഷണം നടത്തുക. കവർച്ച നടത്തി റെയിൽ പാളത്തിലൂടെ ഓടിയകലും. എറണാകുളം നോർത്ത് പൊലീസ് പരിധിയിൽ മാത്രമേ മോഷണം നടത്തു എന്ന് ശപഥം ചെയ്തിരിക്കുന്ന മരിയാർ പൂതത്തിന്‍റെ ശല്യം കുറച്ചുകാലത്തേങ്കിലും ഉണ്ടാകില്ലെന്നാണ് ഈ മേഖലയിലെ നഗരവാസികളുടെ പ്രതീക്ഷ.