മെഡിക്കൽ കോളേജ് പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.
കൽപ്പറ്റ : സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ഇന്ത്യയിലെത്തി. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയിലുള്ള ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ ലുക്ക്ഔട്ട് നോട്ടീസുള്ളതിനാൽ വിമാനത്താവള ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ബംഗളുരുവിലെത്തി പ്രതിയെ വാങ്ങും. മെഡിക്കൽ കോളേജ് പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. യുഎഇയിലായിരുന്ന പ്രതി വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് തിരിച്ചു വന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ മാസമാണ് മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. ബത്തേരി സ്വദേശികളായ ജ്യോതിഷും , അജേഷും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.
ഹേമചന്ദ്രന്‍റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന വാദമാണ് മുഖ്യപ്രതി നൗഷാദ് വിദേശത്ത് നിന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ഉയർത്തിയത്. ആത്മഹത്യ ചെയ്തത് കണ്ടപ്പോള് താനും സുഹൃത്തുക്കളും മൃതദേഹം കുഴിച്ചിട്ടു. മുപ്പതോളം പേര്‍ക്ക് ഹേമചന്ദ്രൻ പണം നല്‍കാനുണ്ടായിരുന്നു. പണം എവിടെ നിന്നും സംഘടിപ്പിക്കാൻ കഴിയില്ലെന്ന് വന്നപ്പോള്‍ കരാറില്‍ ഒപ്പിടീപ്പിച്ച് ഹേമചന്ദ്രനെ വീട്ടില്‍ ആക്കിയതാണ് തങ്ങളെന്നുമാണ് നൗഷാദ് നേരത്തെ പറഞ്ഞത്. മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നൗഷാദിന്‍റെ വാദങ്ങള്‍ തള്ളുന്ന അന്വേഷണ സംഘം കൊല നടന്നത് നൗഷാദിന്‍റെ നേതൃത്വത്തില്‍ തന്നെയാണെന്ന നിലപാടിലാണ്. തെറ്റ് പറ്റിയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു.

