'ആവശ്യമുള്ളപ്പോൾ മന്നം നവോത്ഥാന നായകൻ, അല്ലെങ്കിൽ അവഗണന', ദേശാഭിമാനി ലേഖനത്തിനെതിരെ സുകുമാരൻ നായർ
ആവശ്യമുള്ളപ്പോൾ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോൾ അവഗണിക്കുകയും ചെയ്യുകയാണെന്നും ഇതിന് ഉദാഹരണമാണ് ദേശാഭിമാനിയിൽ വന്ന ലേഖനമെന്നും ജി സുകുമാരൻ നായർ
കോട്ടയം: മന്നം സമാധിദിനത്തിൽ മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തെ വിമർശിച്ച് എൻഎസ് എസ്. ഭരണകർത്താക്കൾ അവർക്ക് ആവശ്യമുള്ളപ്പോൾ മന്നത്ത് പദ്ഭനാഭനെ നവോത്ഥാന നായകനാക്കുകയും അവസരം കിട്ടുമ്പോൾ അവഗണിക്കുകയും ചെയ്യുകയാണെന്നും ഇതിന് ഉദാഹരണമാണ് ദേശാഭിമാനിയിൽ വന്ന ലേഖനമെന്നും ജി സുകുമാരൻ നായർ വിമർശിച്ചു. ഗുരുവായൂർ സത്യാഗ്രഹത്തിൽ നിന്നും മന്നത്തെ ഒഴിവാക്കി. ഇത് അധാർമ്മികമാണ്. ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് തിരിച്ചറിയുന്നുണ്ടെന്നും സുകുമാരൻ നായർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.
മന്നം സമാധി ദിനത്തിലെ ദേശാഭിമാനി ലേഖനം വലിയ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിൻറെ നവോത്ഥാന സംഭാവനകൾ ചെറുതായി കാണാനാവില്ല എന്നായിരുന്നു ലേഖനം. വൈക്കം ഗുരുവായൂർ സമരങ്ങളുടെ വേരുകൾ വർഗ സമര രാഷ്ട്രീയത്തിലായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും മന്നത്തിന്റെ സംഭാവനകളെ ചെറുതായി കാണാനാവില്ലെന്നും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.