ശബരിമലയിൽ 'സമദൂര' പ്രതികരണം, മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്
മൂന്ന് മുന്നണികളും ഇതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ വാദഗതികളുമായി എത്തുകയാണെന്നും എൻ എസ് എസ് ആരോപിച്ചു.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മൂന്ന് മുന്നണികളെയും വിമർശിച്ച് എൻഎസ്എസ്. വിശ്വാസികളെ സ്വാധീനിക്കാൻ വേണ്ടി രാഷ്ട്രീയ കക്ഷികൾ പുതിയ വാദങ്ങൾ ഉന്നയിക്കുകയാണെന്ന് എൻഎസ്എസ് ആരോപിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിയമ നിർമാണത്തിലൂടെ തീർക്കാവുന്ന പ്രശ്നമാണ് ശബരിമലയിലേത്. സത്യവാങ് മൂലം തിരുത്താനോ നിയമം നിർമിക്കാനോ സംസ്ഥാന സർക്കാറിനും കഴിയും. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ബിൽ അവതരിപ്പിക്കാൻ യുഡിഫിന് സാധിക്കും. എന്നാൽ മൂന്ന് മുന്നണികളും ഇതൊന്നും ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ വാദഗതികളുമായി എത്തുകയാണെന്ന് എൻഎസ്എസ് ആരോപിച്ചു.
ശബരിമല യുവതീ പ്രവേശന വിഷയം കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് വീണ്ടും ഉയർത്തിയിരുന്നു. ആചാര സംരക്ഷണത്തിന് അനുകൂലമായി നിലപാടെടുക്കുന്ന എൻഎസ് എസിന്റെ പിന്തുണ യുഡിഎഫ് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനിടെയാണ് ശബരിമലയിൽ മൂന്ന് മുന്നണികളോടും സമദൂര നിലപാട് എൻഎസ് എസ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.