സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്.

തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്. ആചാര ലംഘനമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നൽകിയെന്ന് എൻഎസ്എസ് വൈസ് പ്രസിഡണ്ട് എൻ സംഗീത് കുമാർ വ്യക്തമാക്കി. സംഗമത്തെ എതിർക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോൾ എൻഎസ് എസിന്‍റെ പിന്തുണ സർക്കാറിന് ആശ്വാസമാണ്. 

അതേ സമയം, സംഘപരിവാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനും ഭൂരിപക്ഷ വർഗീയത വളർത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. സംഘാടക സമിതിയിൽ തന്‍റെ പേരും വച്ചിട്ടുണ്ട് എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും തങ്ങള്‍ ആ പരിപാടിയുമായി സഹകരിക്കില്ലെന്നുമാണ് വിഡി സതീശൻ പ്രതികരിച്ചത്. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികൾക്കെതിരായ കേസുകൾ പിൻവലിക്കും എന്ന് പറഞ്ഞ സർക്കാർ വാക്കുപാലിച്ചിട്ടില്ല എന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.