കുർബാനക്കിടെ വർഗീയ പരാമർശം; വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ
മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെയാണ് വൈദികൻ വർഗ്ഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സംഘത്തിലൊരാളായ സിസ്റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിൻ്റെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.
കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്ത്രീകൾ പറയുന്നത്. മുസ്ലീങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത് ,ഓട്ടോയിൽ കയറരുത് എന്നൊക്കെയായിരുന്നു പരാമർശം.
കുറുബാനയ്ക്കിടെയാണ് വൈദികൻ്റെ ഭാഗത്ത് നിന്ന് പരാമർശമുണ്ടായത്. ബിരിയാണിയും കുഴിമന്തിയും കഴിക്കരുതെന്നും, മുസ്ലീങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നും വൈദികൻ പറഞ്ഞെന്നാണ് സിസ്റ്റർ അനുപമ പറയുന്നത്. ഫാദർ രാജീവ് എന്ന ടിഒആർ സഭയിൽ പെട്ട വൈദികനാണ് ഇപ്പോൾ മഠത്തിൽ കുറുബാനയ്ക്ക് വരുന്നത്.
മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെയാണ് വൈദികൻ വർഗ്ഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സംഘത്തിലൊരാളായ സിസ്റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പ്രസ്താവന ശരിവച്ച് കൊണ്ടായിരുന്നു വൈദികൻ്റെ പ്രസംഗം, ആ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവർ. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വര്‍ഗീയത വിതയ്ക്കാനല്ലെന്നും പരസ്പരം സ്നേഹിക്കാനാണെന്നുമാണ് കന്യാസ്ത്രീകൾ പറയുന്നത്.