രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18ന്
സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബർമാർ തമ്മിലുള്ള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്.
സത്യപ്രതിജ്ഞയ്ക്ക് മുൻപായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെൻ്ററിൽ ചേരും.
അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും. സത്യപ്രതിജ്ഞ ചടങ്ങ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം.