സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവരിൽ നിന്നും 2,865.4 കോടി. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി 1,229.89 കോടി. ഉത്സവബത്ത -117.69 കോടി ,മദ്യവില്പനയിലെ അധികനികുതി വഴി 308.68 കോടി. സംസ്ഥാന ദുരന്തനിവാരണ വിഹിതം-107.17 കോടി അടക്കം ആകെ സമാഹരിച്ചത് 4912.45 കോടി രൂപ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനര്‍ഹ‍ർ ആനുകൂല്യം പറ്റിയ വിവാദം കൊഴുക്കുമ്പോൾ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് സമാഹരിച്ച 4912.45 കോടിയിൽ ഇനിയും ചെലവിടാതെ 772.38 കോടി രൂപ. പൊതുജനങ്ങളിൽ നിന്നും സാലറി ചലഞ്ചിലൂടെയും സമാഹരിച്ച പണമുൾപ്പടെയാണ് ചെലവിടാതിരിക്കുന്നത്.

2018ലേയും 2019ലേയും പ്രളയം, തുടര്‍ന്ന് കൊവിഡ് കാലം. ദുരിതാശ്വാസ നിധിയിലേക്ക് കോടികളെത്തി. സർക്കാർ പൊതുസ്ഥാപനങ്ങൾ, പെൻഷൻകാര്‍ എന്നിവരിൽ നിന്നും 2,865.4 കോടി. സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി കിട്ടിയത് 1,229.89 കോടി. ഉത്സവബത്ത -117.69 കോടി ,മദ്യവില്പനയിലെ അധികനികുതി വഴി എത്തിയത് 308.68 കോടി. സംസ്ഥാന ദുരന്തനിവാരണ വിഹിതം-107.17 കോടി അടക്കം ആകെ സമാഹരിച്ചത് 4912.45 കോടി രൂപയാണ്. 

ഇതിൽ നിന്ന് സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 2,356.46 കോടി രൂപ നൽകി. കുടുംബശ്രീയും പുനര്‍ഗേഹം പദ്ധതിയും കൃഷിയും റോഡും സൗജന്യ കിറ്റും അടക്കം വിവിധ അക്കൗണ്ടുകളിലായി ആകെ 4140.07 കോടിരൂപ ചെലവാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അതായത് പിരിഞ്ഞു കിട്ടിയതിൽ 772.38 കോടി രൂപ ഇനിയും ബാക്കിയാണ്. കിട്ടിയവരിൽ തന്നെ അനര്‍ഹരുടെ വലിയ നിരയുണ്ടെന്നാണ് വിജിലൻസ് അന്വേഷണ വിവരങ്ങൾ നൽകുന്ന സൂചന. ഫണ്ട് വിനിയോഗത്തിന്റെ വിനിയോഗത്തിൽ മാത്രമല്ല ഉപയോഗിച്ച തുകയുടെ സുതാര്യതയിലും വരെ വിശ്വാസം നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്