ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ വഴിപാട് നടത്തി.കദളിപ്പഴം പാൽ ആണ് വഴിപാടായി നേർന്നത്. ജനവിധിക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, പിണറായിയുടെ കണ്ണൂരിലെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു.

ആലപ്പുഴ: ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട് നടത്തി അനുകൂലി. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കദളിപ്പഴം പാൽ ആണ് വഴിപാടായി നേർന്നത്. അതേ സമയം, കേരളത്തില്‍ ജനവിധി പുറത്തുവരാൻ ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയത്. കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക.

സിപിഎം ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. അതേസമയം കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാണുണ്ടാവുക.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.