അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.
തിരുവനന്തപുരം: ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ഒ.ജി. ബിജുവിനെ മാറ്റി. തുടരാൻ താൽപര്യമില്ലെന്ന് ഉദ്യോഗസ്ഥനിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് മാറ്റിയത്. ബിജുവിനെതിരായ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ബോർഡ് തീരുമാനം. ആടിയ ശിഷ്ടം നെയ്യ്, അഷ്ടാഭിഷേകം അഴിമതിയിൽ ഉൾപ്പെടെ ബിജുവിൻ്റെ പങ്ക് സംശയിച്ചിരുന്നു. ഹൈക്കോടതി അനുമതി ഇല്ലാതെയാണ് ബിജുവിന് ബോർഡ് പുനർ നിയമനം നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ സ്ഥിരമായി ശബരിമലയിൽ തുടരുന്നതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരായ ഒ ജി ബിജു, എസ് ശ്രീനിവാസ് എന്നിവർ വിവിധ തസ്തികകളിൽ ശബരിമലയിൽ തന്നെ തുടരുന്നതിനെതിരെയാണ് ഹൈക്കോടതി രംഗത്തെത്തിയത്. അഷ്ടാഭിഷേകത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് സ്പെഷ്യൽ കമീഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.
