സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
മസ്കറ്റ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങൾക്കിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിലേക്ക് മടങ്ങണം എന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിലാകെ യുദ്ധഭീതി തുടരുന്നതിനിടെയാണ് സമാധാനത്തിനായി വീണ്ടും ഒമാൻ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാന് മേലുള്ള ആക്രമണം അമേരിക്കയും ഇസ്രയേലും അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമാധാന ചർച്ചകളിലേക്ക് മടങ്ങണമെന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി വ്യക്തമാക്കി.
ഇതിനിടെ നിലവിലെ സംഘർഷങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി യുഎഇ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും തുറന്നിട്ടുണ്ട്. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.

