'ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ'; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടുമെത്തുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ദില്ലി : വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ. രണ്ട് വര്‍ഷം മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടുമെത്തുമ്പോൾ നാടെങ്ങും ആഘോഷ തിമിർപ്പിലാണ്. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണാശംസകൾ നേർന്നു. ഓണം സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ഓണം സമത്വത്തിന്റെയും നീതിയുടേയും ആഘോഷമെന്ന് രാഷ്ട്രപതി ദ്രൌപതി മുർമുവും ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓണാശംസകൾ
ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ.
രാഷ്ട്രപതിയുടെ ഓണാശംസകൾ
എല്ലാ സഹപൗരന്മാർക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങൾക്ക് ഓണാശംസകൾ നേരുന്നു.
വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്.
ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ.
അമിത് ഷായുടെ ഓണാശംസകൾ
എല്ലാവർക്കും എന്റെ ഹൃദയംഗമമായ ഓണാശംസകൾ. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സ്റ്റാലിൻ സമൂഹമാധ്യമത്തിൽ മലയാളത്തിൽ കുറിച്ചു. 'ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം. എത്ര കഥകൾ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസിൽ നിന്ന് മായ്ക്കാനാകില്ലെന്നും വാമനജയന്തി ആഘോഷിക്കാനുള്ള ആഹ്വാനങ്ങളെ വിമർശിച്ച് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സ്റ്റാലിന്റെ കുറിപ്പിന്റെ പൂർണ രൂപം
പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ! എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!
#HappyOnam