ആലപ്പുഴ മാമ്മൂട് സ്വദേശിയുടെ മകനാണ് പരിക്കേറ്റത്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്.
ആലപ്പുഴ: ആലപ്പുഴ തിരുവിഴയിൽ ഒന്നര വയസുകാരനെ അമ്മയും ആൺ സുഹൃത്തും ചേർന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. ആലപ്പുഴ മാമ്മൂട് സ്വദേശിയുടെ മകനാണ് പരിക്കേറ്റത്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്. കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ അറിവോടെ സുഹൃത്തായ കൃഷ്ണ കുമാറാണ് കുട്ടിയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി കൃഷ്ണ കുമാർ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ രവിലെയാണ് ദേഹമാസകലം മർദ്ദനമേറ്റ പാടുകളും ഇടത് കൈ ചലിപ്പിക്കാനാകാത്ത നിലയിലും കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് അച്ഛൻ താമസിക്കുന്ന കുത്തിയതോട് ഉള്ള വീട്ടിലെത്തിച്ചത്. കുട്ടിയുടെ കരച്ചിലും കൈയിൽ നീര് വെക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ രാത്രിയിൽ തുറവൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ ചൂരല് കൊണ്ട് അടിയേറ്റ പാടുകളും ഇടത് കൈയിലെ അസ്ഥിക്ക് പൊട്ടലുള്ളതായും കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കുട്ടിയെ വിദഗ്ധ ചികിത്സക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി കുട്ടിയുടെ അമ്മയും അച്ഛനും കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് താമസിക്കുകയാണ്. സുഹൃത്തായ കൃഷ്ണ കുമാറെന്ന ആൾക്കൊപ്പമാണ് അമ്മ കഴിയുന്നത്. കുത്തിയതോട് പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു
