വിഴിഞ്ഞത്ത് ഒരു മൃതദേഹം കൂടി കണ്ടത്തി, മുതലപ്പൊഴി അപകടത്തില്‍പ്പെട്ട ആളുടേതെന്ന് സംശയം, ഡിഎന്‍എ പരിശോധന
മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: വിഴിഞ്ഞം പനത്തുറ തീരത്ത് ഇന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നലെയും ഈ ഭാഗത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായവരുടേതാണോ ഈ മൃതദേഹമെന്ന് സംശയിക്കുന്നു. ഡിഎൻഎ പരിശോധനക്ക് ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണുമുണ്ടാവുകയള്ളൂ. അതേസമയം പെരുമാതുറയിൽ അപകടമുണ്ടായ സ്ഥലത്ത് പരിശോധന ഇപ്പോഴും തുടരുകയാണ്. വള്ളംമറിഞ്ഞ് മൂന്ന് പേരെയാണ് കാണാതായത്. ഡിഐജി നിശാന്തിനി ഇന്ന് സംഭവ സ്ഥലം സന്ദർശിച്ചു.
ആലപ്പുഴ തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ കണ്ടെത്തി
ആലപ്പുഴയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ച യുവതി പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായാരുന്നുവെന്ന് പൊലീസ് അറിയിച്ചു. അമ്മയും കുഞ്ഞും ആശുപ്രത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് തുമ്പോളിക്ക് സമീപം പൊന്തക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പൊന്തക്കാട്ടില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ പൊലീസെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചു. പ്രസവിച്ച് അധികം സമയം ആയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പിന്നീടാണ് രാവിലെ ആശുപത്രിയില്‍ അമിത രക്തസ്രാവത്തിന് ചികിത്സ തേടിയെത്തിയ യുവതിയുടെ കുഞ്ഞാണെന്ന സൂചന പൊലീസിന് ലഭിച്ചത്. തുമ്പോളി സ്വദേശിനിയായ യുവതി പ്രസവിച്ചയുടന്‍ വീടിന് സമീപത്തെ പൊന്തക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു. വീട്ടിലെത്തിയതോടെ രക്തസ്രാവം കൂടി. ഭര്‍ത്താവിനെയും അമ്മയെയും കൂട്ടി ആശുപത്രിയിലെത്തി. യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ബാലനീതി നിയമപ്രകാരം പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
Read Also : യുഎപിഎ കേസില്‍ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം