പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പാലക്കാട് : പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമനും നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ധോണിയിലെ കാട്ടാന ആക്രമണം: ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം
പാലക്കാട്: ധോണിയിൽ പ്രഭാതസവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥ അനാസ്ഥയാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഡിഎഫ്ഒ ഓഫീസിന് മുന്നിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ അധികൃതർ സ്ഥലത്തെത്തി. സ്ഥലം എംഎൽഎ, ആർഡിഒ ,ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടി വെക്കാൻ തീരുമാനമായി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കും. രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മരിച്ച ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ.ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്ടറോട് പ്രതിഷേധക്കാരുമായി സംസാരിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
വാഗ്ദാനങ്ങൾ നടപ്പായില്ല, കൂട്ടിക്കൽ ദുരിത ബാധിതർക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകാതെ സർക്കാർ
കോട്ടയം : കൂട്ടിക്കൽ ദുരന്തം നടന്ന് ഒരു വർഷമാകാറാകുമ്പോഴും ദുരിത ബാധിതർക്ക് നഷ്ടപരിഹാര തുക പൂർണമായും നൽകാതെ സർക്കാർ. അപകടത്തിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനം നടപ്പിലായില്ല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെയും പൂർണമായും സഹായം ലഭിച്ചത്. ഈ മഴക്കാലത്തും സ്വന്തമായി വീടില്ലാതെ വാടക വീടുകളിൽ കഴിയുകയാണ് കൂട്ടിക്കലിലുള്ളവർ.
2021 ഒക്ടോബർ 16 നാണ് ഒരു നാടിനെയാകെ നടുക്കിയ ദുരന്തമുണ്ടായത്. സ്വന്തമെന്ന് കരുതിയതെല്ലാം പ്രകൃതിയെടുത്ത കൂട്ടിക്കലുകാര്‍ക്ക് സര്‍ക്കാരിന്റെ വാക്കുകളായിരുന്നു ആശ്വാസം. വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ സഹായം നൽകുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം. പുതിയ സ്ഥലം കണ്ടെത്തിയാൽ 6 ലക്ഷം രൂപ സ്ഥലം ഉടമയുടെ അക്കൗണ്ടിലേക്ക് ഉടനടി കൈമാറുമെന്നും വാഗ്ദാനമുണ്ടായി. ബാക്കി തുക വീട് വെക്കാൻ നൽകുമെന്നും ഉറപ്പ് നൽകി.
പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടിയത് 50,000 രൂപ മാത്രമാണ്. സ്വന്തം വീട് വാസയോഗ്യമല്ലാതായതോടെ പലരും വാടക വീടുകളിലാണ് കഴിയുന്നത്. കൂലിപ്പണിക്ക് പോയി ജീവിതം നയിക്കുന്ന പലർക്കും വാടക തുക നൽകാൻ പോലും കഴിയുന്നില്ല. എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കൽകാർ ഇന്ന് ജീവിക്കുന്നത് സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ട് മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.