തലസ്ഥാനമായ തിരുവനന്തപുരത്ത് ഇപ്പോൾ ആകെ ഉള്ളത് 6000 സോഡ് വാക്സീൻ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സീന് കടുത്ത ക്ഷാമം. ഒരു ലക്ഷത്തോളം വാക്സീൻ മാത്രമാണ് കേരളത്തില്‍ ആകെ സ്റ്റോക്കുളളത്. ഇന്ന് ഉച്ചയ്ക്കും രാത്രിയുമായി അഞ്ചരലക്ഷം വാക്സീൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യവകുപ്പ് പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

തലസ്ഥാനമായ തിരുവനന്തപുരത്ത് ഇപ്പോൾ ആകെ ഉള്ളത് 6000 സോഡ് വാക്സീൻ മാത്രം. ജില്ലയിൽ 10ല്‍ താഴെ ആശുപത്രികളില്‍ മാത്രമാണ് ഇന്ന് കുത്തിവയ്പ്പ് ഉണ്ടാകുക. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകള്‍ നിര്‍ത്തിവയ്ക്കാൻ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കുള്ള വാക്സീൻ ആദ്യമെത്തുന്നവര്‍ക്ക് നല്‍കും. സ്വകാര്യ മേഖലയില്‍ വാക്സീൻ തീരെ ഇല്ല.

അതേസമയം കൊവിഡ് വാക്സീൻ വിതരണത്തിന് ഇന്നലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇന്നുമുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവുകയില്ല. ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കൊവിഡ് വാക്‌സീനേഷന്‍ സെന്‍ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ.

കൊവിഡ് വാക്‌സീനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലകള്‍ മുന്‍കൈയെടുക്കേണ്ടതാണ്. സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സീന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കൊവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്ന് ജില്ലകള്‍ ഉറപ്പുവരുത്തണം. വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം. 45 വയസിന് മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കൊവിഡ് വാക്‌സീന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് കൃത്യമായി നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.