സ്വർണക്കടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ; സ്വപ്നയേയും, സന്ദീപിനേയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി
അതേസമയം സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടി.
കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒരാളെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി ഹംസത് അബ്ദു സലാം ആണ് അറസ്റ്റിൽ ആയത്. സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി പ്രതിയെ ആഗസ്റ്റ് അഞ്ച് വരെ റിമാൻഡ് ചെയ്തു.
അതേസമയം സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി കിട്ടി. നിലവിൽ എൻഐഎ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്യാൻ ആണ് പ്രത്യേക കോടതി അനുമതി നൽകിയത്.
നിലവിൽ കസ്റ്റഡിയിലുള്ള ഹംജത് അലി, സംജു, മുഹമ്മദ് അൻവർ, ജിപ്സൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഇവരെ ഓഗസ്റ്റ് അഞ്ചാം തീയതി വരെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസിൻറെ അപേക്ഷ ഇവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ് ഷാഫിയുടെ ഫലം ആണ് ലഭിക്കാൻ ഉള്ളത്