ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരണമുണ്ടായത്. ഇന്ന് അട്ടപ്പാടിയിലുണ്ടാകുന്ന രണ്ടാമത്തെ ശിശുമരണമാണിത്. 

പാലക്കാട്: അട്ടപ്പാടിയിൽ (attappadi) വീണ്ടും ശിശുമരണം (Infant Death). അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെൺകുട്ടിയാണ് മരിച്ചത്. ഹൃദ്രോഗിയായ കുട്ടിയെ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടത്തറ ആശുപത്രിയിൽ കൊണ്ടുപോകവേയാണ് മരണമുണ്ടായത്. ഇന്ന് അട്ടപ്പാടിയിലുണ്ടാകുന്ന രണ്ടാമത്തെ ശിശുമരണമാണിത്. 

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

നാലു ദിവസത്തിനിടയിലെ നാലാമത്തെ കുട്ടിയാണ് അട്ടപ്പാടിയിൽ മരിച്ചത്. വീട്ടിയൂര്‍ ഊരിലെ ഗീതു- സുനീഷ് ആദിവാസി ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ കുഞ്ഞും ഇന്ന് മരണമടഞ്ഞിരുന്നു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഇവരുടെ ആണ്‍കുഞ്ഞ് മരിച്ചത്. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്‍റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്‍റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു. ഇക്കൊല്ലം പത്തു കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. 

Infant Death: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടി ഡ്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിനിടെ അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അതിനിടെ അട്ടപ്പാടിയിലെ ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള പണം നല്‍കുന്ന ജനനി നന്മരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണെന്ന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നവജാത ശിശുമരണ ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതി മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. ഈ തുകയാണ് മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത്.