മുംബൈ ബാർജ് അപകടം: ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം,
അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
മുബൈ: ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. തൃശ്ശൂർ ആര്യംപാടം സ്വദേശി അർജുനാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. എട്ട് വർഷത്തോളമായി ഒഎൻജിസിയിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
ഇതുവരെ 49 പേരാണ് അപകടത്തിൽ മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. വയനാട് സ്വദേശി സുമേഷിന്‍റെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു. അതേ സമയം മരിച്ച മറ്റൊരു വയനാട് സ്വദേശി ജോമിഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ചുഴിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അതെല്ലാം അവഗണിച്ച ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ബാർജിലുണ്ടായിരുന്ന എഞ്ചിനീയറുടെ പരാതിയിലാണ് ക്യാപ്റ്റൻ രാകേഷ് ബല്ലവിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. ഇനിയും കണ്ടെത്താനുള്ളവർക്കായി നേവിയുടെ തെരച്ചിൽ നാലാം ദിനവും തുടരുകയാണ്.