പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്.

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 വയസ്സുകാരൻ നിപ ബാധിച്ച് മരിച്ചു. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്. 

മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇദ്ദേഹത്തിന് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവമായിരിക്കുകയാണ്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മരണപ്പെട്ടയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നിപ വൈറസ് 

നിപ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു ജന്തുജന്യ വൈറസാണ്. ഇത് മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗമാണിത്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.