ഭര്‍ത്താവിനൊപ്പം ദുബായ് റാസൽഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. 

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മഞ്ജുളകുമാരി. ഭര്‍ത്താവിനൊപ്പം ദുബായ് റാസൽഖൈമയിലായിരുന്ന മഞ്ജുളകുമാരി സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂർ അപകടത്തിൽ ആകെ മരണം 21 ആയി.

Add Asianetnews as a Preferred SourcegooglePreferred

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിം​ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോ‍ർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്‍റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു. 

വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാട്ടുകാർക്ക് പുറമേ അഗ്നിശമന സേന ഉദ്യോഗസ്ഥരും ഉൾപെടും. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്‍റീനിലേക്ക് മാറിയിരുന്നു.