കൊടകര കേസിനെ ചൊല്ലി ബിജെപി പ്രവർത്തകന് കുത്തേറ്റ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
നേരത്തെ ഏഴാംകല്ല് സ്വദേശികളായ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), സജിത്ത് (26), ഗണേശമംഗലം സ്വദേശി ബിപിൻദാസ് (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വാടാനപ്പള്ളി :തൃത്തല്ലൂരിൽ വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വാടാനപ്പള്ളി ഏഴാംകല്ല് സ്വദേശി ചേല പറമ്പിൽ രോഹിത്ത് രാജിനെ (22) ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഏഴാംകല്ല് സ്വദേശികളായ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), സജിത്ത് (26), ഗണേശമംഗലം സ്വദേശി ബിപിൻദാസ് (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 30-ന് ഉച്ചക്ക് തൃത്തല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിന് മുന്നിൽ വെച്ചാണ് ബി.ജെ.പി പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. കുഴൽപണ കേസിൽ ജില്ലയിലെ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ സാമൂഹ മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് സംഘർഷത്തിനിടയാക്കിയത്.
വാടാനപ്പള്ളി ഏഴാംകല്ല് ഭാഗത്തെ വിഭാഗവും വ്യാസ നഗർ ഉള്ള മറുവിഭാഗവും ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വാക്ക് പോരും നടത്തിയിരുന്നു. ഇതേ തുടർന്നാണ് കോവിഡ് വാക്സിൻ എടുക്കാൻ തൃത്തല്ലൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിയ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്നുണ്ടായ സംഘർഷത്തിൽ വ്യാസനഗർ ഗ്രൂപ്പിൽ പെട്ട കിരണിനാണ് കുത്തേറ്റത്. ഒന്നാം പ്രതി സഹലേഷ് ആണ് കിരണിനെ കുത്തിയത്