25 വര്‍ഷം, 25 കലാകാരന്മാര്; ശ്രദ്ധേയമായി യുട്യൂബിലൂടെ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലത്തെ പരിമിതികളെ ചിത്രരചയില്‍ പുതിയ സാധ്യതകള്‍ പരീക്ഷിച്ച് അതിജീവിച്ചപ്പോള്‍ പിറവിയെടുത്തത് നാനാഭാവങ്ങളിലും രൂപങ്ങളിലുമുള്ള കലാസൃഷ്ടികളെന്നാണ് അര്‍ജുന്‍റെ ചിത്രങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. കൊവിഡ് കാലത്ത് തന്നെ ഈ സൃഷ്ടികള്‍ ആസ്വാദകരിലെത്തിക്കാന്‍ അര്‍ജുന്‍ മാറോളി തേടിയതും വേറിട്ട വഴി തന്നെയാണ്
ആലപ്പുഴ: കൊവിഡ് മഹാമാരിക്കിടയില്‍ സര്‍വ്വതും ഓണ്‍ലൈന്‍ ആകുന്ന കാലത്ത് ശ്രദ്ധേയമായി 25 കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം. 1996 ജൂൺ 9 ന് വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്ത് ആലപ്പുഴയിൽ പ്രവർത്തനം തുടങ്ങിയ കലാകാരന്മാരുടെ കൂട്ടായ്മയായ മട്ടാഞ്ചേരിയിൽ കലാക്ഷേത്രത്തിന്റെ 25–ാം വാർഷികത്തോടനുബന്ധിച്ച് 25 കലാകാരന്മാരുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഓണ്‍ലൈന്‍ കലാപ്രദര്‍ശനമാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ആദ്യ പ്രദർശനമായി അര്‍ജുന്‍ മാറോളിയുടെ ട്രാവേഴ്സ് ദ മൈന്‍ഡ് വെനീസ് എക്സ്പ്രസ് യുട്യൂബ് ചാനലിൽ തുടങ്ങി. സംവിധായകനും കഥാകൃത്തുമായ രാജ് നായർ ഓസ്ട്രേലിയയിൽ നിന്ന് കലാപ്രദർശനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കഥാകൃത്തും ജേർണലിസ്റ്റുമായ ജി. ആർ. ഇന്ദുഗോപൻ മുഖ്യാഥിതിയായിരുന്നു.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലത്തെ പരിമിതികളെ ചിത്രരചയില്‍ പുതിയ സാധ്യതകള്‍ പരീക്ഷിച്ച് അതിജീവിച്ചപ്പോള്‍ പിറവിയെടുത്തത് നാനാഭാവങ്ങളിലും രൂപങ്ങളിലുമുള്ള കലാസൃഷ്ടികളെന്നാണ് അര്‍ജുന്‍റെ ചിത്രങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. കൊവിഡ് കാലത്ത് തന്നെ ഈ സൃഷ്ടികള്‍ ആസ്വാദകരിലെത്തിക്കാന്‍ അര്‍ജുന്‍ മാറോളി തേടിയതും വേറിട്ട വഴി തന്നെയാണ്. അപ്രതീക്ഷിതമായെത്തിയ മഹാമാരിയും തുടര്‍ന്നുണ്ടായ അനിശ്ചിത്വത്ത്വിലും കലാകാരന്റെ മനസ് സ്വതന്ത്രമായിരുന്നു.
എന്ത് കൊണ്ട് ട്രാവേഴ്സ് ദ മൈന്‍ഡ് എന്ന ചോദ്യത്തിന് അര്‍ജുന്‍ നല്‍കുന്ന മറുപടിയും ഇതാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ വിര്‍ച്വല്‍ റിയാലിറ്റി പ്രദര്‍ശനം ട്രാവേഴ്സ് ദ മൈന്‍ഡിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ത്രീ ഡി രൂപേണ സെറ്റ് ചെയ്ത പ്രദര്‍ശനം ആസ്വാദകരെ മടുപ്പിക്കുന്നില്ല. ഒരു ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന് പോയി കാണുന്ന രീതിയില്‍ തന്നെയാണ് വിര്‍ച്വല്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നതും.