ബാറുകളിലെ പാര്‍സൽ മദ്യ വിൽപ്പന പിൻവലിക്കണമെന്ന് ഉമ്മൻചാണ്ടി; സര്‍ക്കാരിന് വിമര്‍ശനം
വാളയാറിൽ പോയ ജനപ്രതിനിധികളെ ക്വാറന്‍റീനിലാക്കിയത് തെറ്റാണോ എന്ന് ജനം തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ കൗണ്ടറുകൾ വഴി മദ്യം പാര്‍സലായി വിൽക്കാൻ അനുമതി നൽകുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉമ്മൻചാണ്ടി. പൊതുമേഖലയിലെ മദ്യവിൽപ്പനയെ അട്ടിമറിക്കുന്നതാണ് സര്‍ക്കാർ നയം. ബവ്കോയുടെ വിൽപ്പന പത്ത് ശതമാനമായി കുറയുമെന്നും അതുകൊണ്ട് തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി പിൻവലിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ബാറുടമകളെ സഹായിക്കുന്ന ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വാളയാറിൽ പ്രതിഷേധിച്ച ജനപ്രതിനിധികളെ ക്വാറന്‍റീനിലാക്കിയത് തെറ്റാണോ എന്ന് ജനം തീരുമാനിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പാസില്ലാതെ കടത്തിവിടാൻ കോൺഗ്രസ് ജനപ്രതിനിധികൾ പറഞ്ഞിട്ടില്ല. കോൺഗ്രസ് ജനപ്രതിനിധികൾക്കെതിരായ പെയ്ഡ് സൈബർ ആക്രമണത്തെ അപലപിക്കുന്നു എന്നും വിഡി സതീശനെതിരായ വിവാദത്തിൽ ഉമ്മൻ ചാണ്ടി പ്രതികരിച്ചു.