Thrikkakara : സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രത; പോളിങിലെ തെറ്റായ ധാരണ മാറിയില്ലേ: ഉമ്മൻചാണ്ടി
സില്‍വര്‍ ലൈനും വികസനവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ല
തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ നൂറ് തികയ്ക്കാമെന്ന മോഹം തകര്‍ന്നുവീണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സില്‍വര്‍ ലൈനും വികസനവുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എറണാകുളത്ത് നിന്നുകൊണ്ട് വികസനത്തെക്കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് ഒരു അര്‍ഹതയുമില്ല. വികസനം കൊണ്ടുവന്നത് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴുള്ളതാണ്. പിന്നെ ഇവര്‍ക്ക് വികസനമെന്ന് പറയാനെന്താണ് അവകാശമെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
പോളിങ് ശതമാനം കുറഞ്ഞാല്‍ അത് യു ഡി എഫിനാണ് പ്രശ്‌നമെന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍, അത് തെറ്റാണെന്ന് ഈ ജനവിധി കൊണ്ട് മനസ്സിലായിക്കാണും. വോട്ടിങ് ശതമാനം കുറഞ്ഞിട്ടും വന്‍ ഭൂരിപക്ഷം ലഭിച്ചത് അതിനുള്ള തെളിവാണെന്നും ഉമ്മൻചാണ്ടി ചൂണ്ടികാട്ടി. എൽ ഡി എഫിന്റെ തെറ്റായ പ്രചരണത്തിനും സര്‍ക്കാരിനുമെതിരേ ലഭിച്ച തിരിച്ചടിയാണിത്. സര്‍ക്കാരിനെ തിരുത്താനുള്ള ജനങ്ങളുടെ വ്യഗ്രതയാണ് ഈ തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം തൃക്കാക്കരയിൽ നേടിയ ചരിത്ര വിജയം പ്രിയപ്പെട്ട് പി ടി ക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഉമാ തോമസിന്‍റെ പ്രതികരണം. ഉജ്ജ്വലവിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പി ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന് വിശ്വാസം സത്യമായതിൽ സന്തോഷമുണ്ടെന്നും ചരിത്ര വിജയത്തിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ പറഞ്ഞു.
ഉമാ തോമസിന്‍റെ വാക്കുകൾ
ചരിത്ര വിജയമാണ് ഇവിടെ നേടിയത്. ഈ വിജയം എന്‍റെ പി ടിക്ക് സമര്‍പ്പിക്കുകയാണ്. എന്‍റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു. ഇതു ഉമാ തോമസും ഡോ. ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. പിണറായിയും കൂട്ടരും യു ഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. എന്നാൽ തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അവര്‍ക്കെന്ത് വേണമെന്ന് തിരിച്ചറിഞ്ഞു തെരഞ്ഞെടുത്തു. എല്ലാവരോടും ഈ വിജയത്തിൽ നന്ദിയുണ്ട്. നേതാക്കൻമാരോടും തലമുതിര്‍ന്നവരോടും നന്ദിയുണ്ട്. എന്നേക്കാൾ ഊര്‍ജ്ജത്തോടെ നിരവധി പേര്‍ എന്‍റെ വിജയത്തിനായി പ്രയത്നിച്ചു. അഞ്ച് രൂപയുടെ അംഗത്വമുള്ള സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ വരെ എനിക്കായി മുന്നിട്ടിറങ്ങി. കോണ്‍ഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കൾക്കും നന്ദി. എകെ ആന്‍റണി, ഉമ്മൻചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാൽ, വയലാര്‍ രവി, കെ സുധാകരൻ, വിഡി സതീശൻ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്. ജനപക്ഷത്ത് നിൽക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. നാടിളക്കി എൽഡിഎഫ് നടത്തിയ പ്രചാരണത്തിന് എൻ്റെ തൃക്കാക്കരക്കാര്‍ മറുപടി നൽകി. എൻ്റെ പി.ടി നെഞ്ചേറ്റിയ ഈ നാടാണ് എന്നെ കാത്തത്. തൃക്കാക്കരക്കാര്‍ എന്നെ നെഞ്ചിലേറ്റി. ഞാൻ അവര്‍ക്കൊപ്പമുണ്ട്. എൻ്റെ നൂറു ശതമാനം അവര്‍ക്ക് നൽകും,അവരെന്നെ നയിക്കും. ഞങ്ങൾ ഒന്നിച്ചു പ്രവര്‍ത്തിക്കും. ഉജ്ജ്വല വിജയമുണ്ടാവും എന്നു ഞാൻ പറഞ്ഞിരുന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു 99-ൽ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചു. ഭരണകൂടത്തിനുള്ള മറുപടിയാണ് ഈ വിജയം.
'ഇടത് സ്ഥാനാര്‍ത്ഥിയെ അതരിപ്പിച്ച രീതി ശരിയായില്ല'; രൂക്ഷ വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍