ഉമ്മൻചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഈ വിധി പകർപ്പിലാണ് വി എസിന്റെ  കോടതി ചെലവും ഉമ്മൻ ചാണ്ടി നൽകണമെന്ന് പ്രസ്താവിച്ചിരിക്കുന്നത്. 

തിരുവനന്തപുരം : മാനനഷ്ട കേസിൽ വി എസ് അച്യുതാനന്ദന് ഉമ്മൻചാണ്ടി കോടതി ചെലവ് നൽകണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സബ് കോടതി വിധി അസ്ഥിരപ്പെടുത്തിയ വിധിയിലാണ് കോടതിച്ചെലവ് ഉമ്മൻചാണ്ടി നൽകാൻ നിർദേശിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ സബ് കോടതി അനുകൂല വിധി പ്രസ്താവിച്ചിരുന്നു. വി എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിധി. ഈ വിധിക്കെതിരെ വി എസ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സബ് കോടതി വിധി ജില്ലാ കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഈ വിധി പകർപ്പിലാണ് വി എസിന്റെ കോടതി ചെലവും ഉമ്മൻ ചാണ്ടി നൽകണമെന്ന് പ്രസ്താവിച്ചിരിക്കുന്നത്. 

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിഎസിന്റെ പരാമർശങ്ങൾ അപകീർത്തികരമെന്ന കേസിലെ സബ് കോടതി ഉത്തരവിനെതിരെയാണ് വി എസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും, സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നും 2013 ജൂലായ് 6ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞതിനെതിരായിരുന്നു കേസ്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ കോടതിയിൽ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് പത്തു ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. സബ് കോടതി മുതൽ സുപ്രീംകോടതി വരെ വിവിധ കേസുകള്‍ നടത്തി പരിചയമുണ്ടായിരുന്ന വിഎസിന് രോഗാവസ്ഥയിലുണ്ടായ തിരിച്ചടിയായി ഇത്.

വിഎസിനെ അനുകൂലിക്കുന്നവരെയും വിധി പ്രതിരോധത്തിലാക്കിയിരുന്നു. അസുഖബാധിതനായതിനാൽ വിഎസിന് കോടതിയിൽ നേരിട്ട് ഹാജരായി തന്റെ നിലപാട് പറയാൻ കഴിഞ്ഞിരുന്നില്ല. അഭിമുഖത്തിന്റെ ശരിപ്പകർപ്പ് കോടതിയിൽ ഹാജരാക്കാൻ ഉമ്മൻചാണ്ടിക്കും കഴിഞ്ഞില്ല. സാങ്കേതികമായ ഇത്തരം നിരവധി പ്രശ്നങ്ങള്‍ കോടതിയുടെ ശ്രദ്ധയിപ്പെടുത്തുന്നതിന് അഭിഭാഷകന് വീഴ്ചയുണ്ടായെന്നാണ് വർഷങ്ങളോളം വിഎസിനൊപ്പം വിവിധ കേസുകളുടെ പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്. വിഎസിന് വേണ്ടി കേസുകള്‍ വാദിക്കുന്ന ചെറുന്നിയൂർ ശശിധരൻ നായരാണ് കേസിൽ ഹാജരായത്. 2014ലാണ് ഉമ്മൻചാണ്ടി കേസ് നൽകുന്നത്. വർഷങ്ങൾ നീണ്ട കേസ് നടത്തിപ്പിന് ശേഷമാണ് കോടതി വിധിയുണ്ടായത്.