കുംകി ആനകളുമായി വെറ്ററിനറി ടീം കാട്ടിലേക്ക് എത്തിയപ്പോൾ ആന ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായെന്നു സിസിഎഫ് കെ എസ് ദീപ വ്യക്തമാക്കി. 

മാനന്തവാടി: ആളെക്കൊല്ലി മഖ്‌നയെ മയക്കു വെടിവച്ചു പിടിക്കാനുള്ള ഇന്നത്തെ ശ്രമം ഫലിച്ചില്ല. കുംകി ആനകളുമായി വെറ്ററിനറി ടീം കാട്ടിലേക്ക് എത്തിയപ്പോൾ ആന ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായെന്നു സിസിഎഫ് കെ എസ് ദീപ വ്യക്തമാക്കി. ദൗത്യം നാളെ രാവിലെ വീണ്ടും തുടങ്ങും. മഖ്നയെത്തേടി രാവിലെ തന്നെ ആർആർടി സംഘം ഇറങ്ങിയിരുന്നു. വയനാട് വന്യജീവി സങ്കേതത്തിനകത്തെ മണ്ണുണ്ടിയിൽ ആനയുണ്ടെന്ന് സി​ഗ്നൽ ലഭിച്ചു. തുടർന്ന് നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നാലെ തെരച്ചിൽ ആരംഭിച്ചു. ആന മണ്ണുണ്ടി കോളനി പരിസരം താണ്ടി നേരെ ഉൾക്കട്ടിലേക്ക് നീങ്ങി. സമയം 11.45 ആയപ്പോൾ ആന വീണ്ടും സാന്നിധ്യം അറിയിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ ആനപ്പാറയ്ക്ക് അടുത്ത കാട്ടിലുണ്ടെന്നായിരുന്നു സി​ഗ്നൽ. ട്രാക്കിങ് ടീം ആനയെ കാണുകയും വെറ്ററിനറി സജ്ജമാകുകയും ചെയ്തു. കുംകികളെ ഇറക്കി, ദൗത്യ സംഘം രണ്ടരയോടെ കാട്ടിലെത്തി. വാഹനങ്ങളുൾപ്പെടെ തടഞ്ഞ് പൊലീസും തയ്യാറായി. എന്തും എപ്പോഴും സംഭവിക്കാം എന്നാ അവസ്ഥയിൽ നിന്നും മയക്കാൻ നിറച്ച സിറിഞ്ചിന്റെ മുന്നിൽ നിന്നും ആന ഒഴിഞ്ഞു മാറി കാട്ടിൽ മറഞ്ഞു.

ആളെക്കൊല്ലി കാട്ടാന നീങ്ങിയത് മണ്ണുണ്ടിയിലേക്കാണ്. വെറ്ററനറി ടീമും സ്ഥലത്ത് എത്തി. 4.25 ഓടെ സിഗ്നൽ ലഭിച്ചു. എന്നാൽ അവിടെയും ഭാഗ്യം മോഴയെ തുണച്ചു. ദൗത്യ സംഘം കാട് ഇറങ്ങിയത്തോടെ നാട്ടുകാർ ഉദ്യോ​ഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ഇതിനിടയിൽ ബാവലിയയിൽ ഡിഎഫ്ഒയെ തടഞ്ഞു. മാരത്തോൻ ചർച്ച നടത്തി എല്ലാം ഒന്നയഞ്ഞപ്പോൾ മേഖല ഇരുട്ടിലായി. ഇനിഎല്ലാം നാളെയെന്ന് തീരുമാനത്തിലാണ് അധികൃതർ. 

കാട്ടാന സാന്നിദ്ധ്യത്തെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ നാളെ തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി ന​ഗരസഭയിലെ നാല് ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12) ജില്ലാ കളക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്