'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട. 10 കോടിയിലധികം വിലമതിക്കുന്ന 12 കിലോ എംഡിഎംഎയുമായി മൂന്ന് പേരെ കേരള പൊലീസ് പിടികൂടി. മുൻ കേസിലെ തുടരന്വേഷണമാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടാൻ സഹായിച്ചത്

മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്. മഞ്ചേരിയിൽ 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി സംഘത്തിലെ പ്രധാനികളായ 3 പേരെ പിടികൂടി. നേരത്തെ 97 ഗ്രാം എം ഡി എം എയുമായി ആറുപേരെ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളുടെ കാറിൽ നിന്നാണ് ഇന്നലെ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വലിയ തോതിൽ മയക്കുമരുന്ന് എത്തിച്ചു വിതരണം ചെയ്യുന്ന ഈ സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്നും പിടിയിലായവരെ കേന്ദ്രീകരിച്ച് മലപ്പുറം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ കേസാണ് മഞ്ചേരിയിലേത്.

സംസ്ഥാനത്താകെ 10600 പേർ അറസ്റ്റിൽ

മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നോർത്ത് സോൺ ഐ ജി പുട്ട വിമലാദിത്യ, തൃശൂർ റേഞ്ച് ഡി ഐ ജി ടി നാരായണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി വിവരങ്ങൾ വിശദീകരിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇതുവരെ 10600 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഐ ജി പുട്ടാ വിമലാദിത്യ വ്യക്തമാക്കി. പരിശോധനകളിൽ ആകെ 21 കിലോ എം ഡി എം എയും 1100 കിലോ കഞ്ചാവും 4.5 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റേഞ്ചിൽ മാത്രം ഇതുവരെ 2417 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡി ഐ ജി നാരായണൻ അറിയിച്ചു. ലഹരി മാഫിയക്കെതിരെയുള്ള പരിശോധനകളും തുടരന്വേഷണങ്ങളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.