കർഷകബില്ലിനെ ചൊല്ലി പാർലമെൻ്റിൽ ഇന്നും ബഹളം: ഇരുസഭകളും ബഹിഷ്കരിച്ച് പ്രതിപക്ഷം
രാജ്യസഭയിൽ സസ്പെൻഡ് ചെയ്ത അംഗങ്ങളെ അവർ മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു.
ദില്ലി: രാജ്യവ്യാപകമായ പ്രതിഷേധത്തിനിടെ കേന്ദ്രസർക്കാർ കൊണ്ടു വന്ന കർഷകബില്ലിനെ ചൊല്ലി പാർലമെൻ്റിൽ ഇന്നും ബഹളം. പുറത്താക്കിയ അംഗങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആദ്യം രാജ്യസഭയും പിന്നീട് ലോകസഭയും പ്രതിപക്ഷകക്ഷികൾ ഇന്ന് ബഹിഷ്കരിച്ചു.
അതേസമയം രാജ്യസഭയിൽ സസ്പെൻഡ് ചെയ്ത അംഗങ്ങളെ അവർ മാപ്പുപറഞ്ഞാൽ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ വെങ്കയ്യ നായിഡു. എന്നാൽ വെങ്കയ്യ നായിഡുവിൻ്റെ നിലപാട് പ്രതിപക്ഷം തള്ളി. പാര്‍ലമെന്‍റ് കവാടത്തിൽ അനിശ്ചിതകാല ധര്‍ണ്ണ നടത്തുന്ന പുറത്താക്കപ്പെട്ട അംഗങ്ങൾക്ക് ചായയും പലാഹാരങ്ങളും നൽകിയ രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവംശിനെ പ്രകീര്‍ത്തിച്ച് ഇന്ന് രംഗത്തു വന്നു.
എന്നാൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തിന് പ്രധാനമന്ത്രി മറുപടി നൽകിയില്ല. ഇന്നലെ സസ്പെൻഷനിലായ എം.പിമാര്‍ പാര്‍ലമെന്‍റ് പരിസരത്ത് നടത്തി വന്ന ധര്‍ണ്ണ അവസാനിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷം നടപടികൾ ബഹിഷ്കരിച്ചതിന് പിന്നാലെ അവശ്യസാധന ഭേദഗതി ബില്ല് ചര്‍ച്ചകൂടാതെ രാജ്യസഭ പാസാക്കി.