പ്രതിപക്ഷ ഉപനേതൃപദവി സിപിഐയുടെ ഗൗരവമായ രാഷ്ട്രീയ ആവശ്യമാണെന്നും ഒരു വ്യക്തിക്ക് ഏകപക്ഷീയമായി അത് തള്ളിക്കളയാനാവില്ലെന്നും പി സന്തോഷ് കുമാർ എംപി. പ്രതിപക്ഷം കൂടുതൽ ശക്തമാകാൻ ഈ പദവി അനിവാര്യമാണെന്നും, മുൻകാലങ്ങളിൽ കീഴ്‌വഴക്കങ്ങൾ മാറ്റിയിട്ടുള്ളതുകൊണ്ട് സിപിഐക്ക് ഇതിന് അർഹതയുണ്ടെന്നും എംപി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി സിപിഐ ഗൗരമായി മുന്നോട്ട് വച്ച വിഷയമാണെന്നും ഒരു വ്യക്തിക്ക് പറഞ്ഞു നിർത്താൻ പറ്റുന്ന വിഷയം അല്ല ഇതെന്നും പി സന്തോഷ് കുമാർ എംപി. പദവി സിപിഐക്ക് അർഹതയുള്ളതാണ്. രാഷ്ട്രീയ ആവശ്യമാണ് ഉപനേതൃപദവി. 2 മാസമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രതിപക്ഷം കൂടുതൽ ശക്തമാകാൻ ആവശ്യമുണ്ടെന്നും പി സന്തോഷ് കുമാർ എംപി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് പി സന്തോഷ് കുമാർ.
സി പി ഐ ആവശ്യപ്പെടുന്നത് പ്രതിപക്ഷ ഉപനേതാവ് എന്ന ചെറിയ സ്ഥാനമാണ്. കീഴ്‌വഴക്കം പാലിക്കുന്ന സാഹചര്യം അല്ല ഇത്. മുൻകാലങ്ങളെ അപേക്ഷിച്ച് വൻ തോൽവി ഉണ്ടായി. മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിൽ കീഴ്‌വഴക്കങ്ങൾ മാറ്റിയിട്ടുണ്ട്. ഇത് കൊണ്ടാണ് സിപിഐ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടത്. പേര് പരാമർശിക്കാതെ ആയിരുന്നു വിമർശനം. ഏതെങ്കിലും കേന്ദ്രത്തിൽ ഇരുന്ന് ആരെങ്കിലും ഏകപക്ഷീയമായി പറഞ്ഞാൽ രാഷ്ട്രീയ ആവശ്യങ്ങൾ അവസാനിക്കില്ലെന്നും എംപി പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടാതിരിക്കാൻ സിപിഐക്ക് എന്തുകൊണ്ട് അർഹത ഇല്ല എന്നും സന്തോഷ് കുമാർ എംപി ചോദിച്ചു.
പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ് വിശ്വം
എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിലും നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണെന്നും, ഈ കാര്യം സിപിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഊഴം വെച്ച് ആർഎസ്എസ് നേതാക്കളെ കണ്ട ഉദ്യോഗസ്ഥനാണ് അജിത് കുമാറെന്നും, തൃശൂർ പൂരം കലക്കലിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഭരണം മാറിയതുകൊണ്ട് മാത്രം തങ്ങളുടെ ഈ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐക്ക് യാതൊരുവിധ വാശിയുമില്ല. എല്ലാറ്റിലും ഉപരിയായി ഇടതുപക്ഷ ഐക്യമാണ് സിപിഐ രാഷ്ട്രീയത്തിന്റെ കാതൽ.
ഇടതുപക്ഷ ഐക്യത്തിന്റെ മാതൃകയായി എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് സിപിഐ എപ്പോഴും ശ്രമിക്കുന്നത്. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഈ വിഷയത്തെ ഒരു തർക്കമോ സംഘർഷമോ ആക്കി മാറ്റാൻ സിപിഐക്ക് യാതൊരു താല്പര്യവുമില്ല. പ്രശ്ന പരിഹാര ചർച്ചകൾക്കായി സിപിഐ എല്ലാക്കാലവും വാതിൽ തുറന്നിട്ടിട്ടുണ്ട്. സിപിഐഎം എക്കാലവും സിപിഐയുടെ മുഖ്യ സഖ്യശക്തിയാണെന്ന ബോധ്യം പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് ആരോഗ്യകരമല്ല; ഒറ്റപ്പെട്ടിട്ടില്ലെന്ന് സിപിഐ
പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎമ്മിന് നൽകണമെന്നാണ് എൽഡിഎഫിലെ മറ്റ് ചില ഘടകകക്ഷികളുടെ നിലപാട്. എന്നാൽ എൽഡിഎഫിന് അകത്ത് വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ഒട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുന്നണിയിൽ ആളെപ്പിടിച്ച് വോട്ട് ചെയ്ത് തീരുമാനങ്ങൾ എടുക്കരുത്. സിപിഐ മുന്നണിക്കകത്ത് ഒട്ടും ഒറ്റപ്പെട്ടിട്ടില്ലെന്നും, മറ്റ് ഘടകകക്ഷികളുമായി അടുത്ത ബന്ധം പാർട്ടിക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിട്ടുവീഴ്ച ചെയ്യണമെന്നത് ആർജെഡിയുടെ നിലപാടാണ്. സ്വന്തം നിലപാട് വ്യക്തമാക്കിയതുകൊണ്ട് മാത്രം ആരും ശത്രുപക്ഷത്ത് ആകില്ല. സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗ്ഗം ചർച്ചകൾ മാത്രമാണെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.



