എസ്എഫ്ഐ സമരത്തിനെതിരായ പൊലീസ് നടപടിയെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. യുഡിഎഫ് സർക്കാർ ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലാത്തി കൊണ്ട് പ്രധാന സ്ഥാനങ്ങൾ നോക്കി മർദ്ദിച്ചുവെന്നും യുഡിഎഫ് സർക്കാർ ആർഎസ്എസ് അനുകൂല നിലപാട് തുടരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വന്ദേമാതരത്തിന്റെ 2 ചരണം പാടിയാൽ മതിയെന്നായിരുന്നു മുൻ നിലപാട്. എന്നാൽ സർവകലാശാലയിൽ അടക്കം അത് മുഴുവനായും പാടുകയാണ്. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും പിണറായി പറഞ്ഞു.

യുഡിഎഫ് സർക്കാർ കേന്ദ്രത്തിന്റെ പാതയിലാണ്. ദില്ലിയിൽ പെല്ലറ്റ് എങ്കിൽ ഇവിടെ മറ്റു വഴികൾ. പൊലീസിനെ തിരുത്താൻ സർക്കാർ തയ്യാറാകണം, ഇല്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. മർദ്ദനത്തിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നു എന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ പ്രക്ഷോഭങ്ങളെ പൊലീസ് രാജ് കൊണ്ട് നേരിടാൻ ശ്രമിക്കുന്നു. വിദ്യാർത്ഥികളെ ഇറക്കി വിട്ടതല്ല. വിദ്യാർത്ഥികളെ ഇളക്കി വിട്ടത് ആരാണ്. വന്ദേമാതരത്തെ യുഡിഎഫ് സർക്കാർ പൂർണ്ണമായും അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരള സർവകലാശാലയിലും വന്ദേമാതരം ചൊല്ലി. ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കണ്ടേ?. അവർ വിദ്യാർത്ഥികൾ അല്ലേയെന്നും പിണറായി പറഞ്ഞു.